യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസും ആഭ്യന്തര വകുപ്പും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: ഡമ്മി പ്രതികളെ വച്ച് കേസ് അട്ടിമറിയ്ക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ത്ഥ പ്രതികളെ പിടിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നും പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.

പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകള്‍ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്റേതെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് മുല്ലപ്പള്ളി ഉന്നയിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു.സിപിഎമ്മിന് ഡമ്മി പ്രതികളെ ഇറക്കുന്ന ശീലമുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ബന്ധം. ഇവര്‍ സ്റ്റാലിനിസ്റ്റുകളാണെന്നും ക്രിമിനല്‍ മനസ്സുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഇവരുടെ മനസ്സില്‍ പാവപ്പെട്ടവരോടും നിരാലംബരോടും പ്രത്യേകിച്ച് മനുഷ്യരോട് അല്പം പോലും കാരുണ്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.സിപിഎമ്മിന്റെ നവോത്ഥാന മുദ്രാവാക്യം കാപട്യമാണ്. ഇത് പറയുമ്പോഴും സിപിഎം ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുകയാണ്. ഇതിനെയാണ് ഉന്മൂലന സിദ്ധാന്തം എന്ന് പറയുന്നത്. ഏതുകൊലപാതകം നടത്തിയാലും പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയാറുണ്ട്. പിടിക്കെപ്പെട്ടാല്‍ അപലപിക്കുന്നു എന്ന വാക്ക് പറഞ്ഞ് ഒഴിയുകയും ചെയ്യും. ഇത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൃപേഷും ശരത്തും ബേക്കല്‍ പൊലീസിന് ഭീഷണിയുള്ള കാര്യം പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. സിപിഎമ്മിലെ മന്ത്രിമാരെ പോലെ സമ്പന്നരല്ല ഞങ്ങള്‍, അതിനാല്‍ അവരുമായി മത്സരിക്കാന്‍ തയ്യാറല്ലെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞ കാര്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. കഴിഞ്ഞ അന്‍പത് വര്‍ഷമായി കണ്ണൂരില്‍ നടക്കുന്ന ആസൂത്രിത കൊലപാതകങ്ങള്‍ പിണറായി വിജയന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.ടി.പി വധക്കേസിലും ഷുഹൈബ് വധക്കേസിലും ഉന്നത സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ബന്ധമുണ്ട്. ഷുഹൈബ്, ടി.പി വധക്കേസിന്റെ അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

 

Top