കാസര്‍കോട്: കെഎസ്‌യുവിന് ശക്തമായ സാനിധ്യമുള്ള മുന്നാട് കോളെജില്‍ നിരന്തരമായി കെഎസ് യു പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതോടെ തുടങ്ങിയ രാഷ്ട്രീയ സംഘര്‍ഷമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ എത്തിയത്. കെഎസ് യു പ്രവര്‍ത്തകരെ അക്രമിച്ച സംഭത്തിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തില്‍ കൊല്ലപ്പെട്ട കൃപേഷും ശരത്തും ഉള്‍പ്പെടെ 11 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇവര്‍ക്കു നേരെ സിപിഎം. പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു.
കാസര്‍കോട് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട ശ്യാംലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. ശരത് ലാല്‍ കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്.
ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍. കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റിമീറ്റര്‍ നീളത്തിലും രണ്ട് സെന്റിമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്ലാല്‍ മരിച്ചത്. കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാധമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മുന്‍കൂട്ടി ആസുത്രണം ചെയ്ത കൊലപാതകമെന്ന് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നു. കല്യോട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും യോഗം കഴിഞ്ഞ് കൃപേഷിനെ ശരത്ത് ലാല്‍ ബൈക്കില്‍ വീട്ടിലെത്തിക്കുന്നതിനിടയിലാണ് അക്രമം നടന്നത്. അക്രമി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇവര്‍ക്ക് വ്യക്തമായ പരിശീലനവും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ലക്ഷ്യവുമുണ്ടായിരുന്നതായി ഈ സംഭവം തെളിയിക്കുന്നു.