കണ്ണൂർ: ദേശീയ പാത വികസനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വയൽക്കിളികൾക്കെതിരെയുള്ള സിപിഎമ്മിന്റെ ബദൽ സമര വേദി. കീഴാറ്റൂരിലെ സമരം പാർട്ടിക്ക് തിരിച്ചടിയായെന്ന് വ്യക്തമാക്കിയ സമരവേദിയിൽ വയൽക്കിളിയെ പിൻതുണച്ച സിപിഐക്കെതിരെയും രൂക്ഷവിമർശനംഉയർന്നു.
സ്വന്തം വീട്ടിൽ നിന്ന് അവിടത്തെ തന്നെ സാധനങ്ങൾ നശിപ്പിക്കുന്ന പൂച്ചയുടെ സ്വഭാവമാണ് സിപിഐക്കെന്ന വിമർശനമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉയർത്തിയത്.
വൈകിട്ട് നാല് മണിയോടെ കീഴാറ്റൂരിലെ വയലിൽ നിന്നാരംഭിച്ച ജനകീയ മാർച്ച് തളിപ്പറമ്പ് ടൌണിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം. പൊതു സമ്മേളനം അക്ഷരാർഥത്തിൽ വയൽക്കിളികളെ വികസന വിരോധികളാക്കിക്കൊണ്ടുള്ള പ്രഖ്യാപന വേദിയായി മാറുകയായിരുന്നു. വയൽക്കിളികളെ പിൻതുണച്ച സിപിഐക്കെതിരെയും ഉയർന്നത് രൂക്ഷമായ വിമർശനമാണ്.
കൂടാതെ ദേശീയ പാത വികസനത്തിൽ പിന്നോട്ടില്ലെന്നും സർക്കാർ ബൈപ്പാസ് നിർമ്മിക്കുക തന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സമിതിയംഗം എം.വി.ഗോവിന്ദനും വ്യക്തമാക്കി.പാർട്ടി ഗ്രാമത്തിലെ സമരം സിപിഎമ്മിനെ പിന്നോട്ടടിച്ച ഘട്ടത്തിൽ സംഘടിപ്പിച്ച സമരത്തിലൂടെ വയൽക്കിളികളോട് അണികൾ അടുക്കുന്നത് തടയുക എന്നതും ലക്ഷ്യമിട്ടിരുന്നു.