ഹസ്തദാനത്തിലൂടെയും എയ്ഡ്സ് പകരും; സർക്കാർവക പേടിപ്പെടുത്തുന്ന ലഘുലേഖ

എയ്ഡ്‌സ് ബാധയുള്ള ആളുകള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ രോഗം പകരും എന്നാണ് പഞ്ചാബ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നത്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍,ടോയ്‌ലെറ്റുകള്‍, എയ്ഡ്‌സ് ബാധിതരുടെ പാത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് രോഗം വരുത്താന്‍ ഇടയാക്കുമെന്നു തുടങ്ങിയ കണ്ടെത്തലുകളാണ് ലഘുലേഖയിലുള്ളത്. എയ്ഡ്സ് രോഗം കണ്ടുപിടിച്ച സമയത്ത് സമൂഹത്തിൽ നിലനില്ലിരുന്ന അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പഞ്ചാബ് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രചരിപ്പിക്കുന്നത്. എയ്ഡ്‌സ് രോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടവര്‍ തന്നെ ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ശാസ്ത്രഞ്ജരേയും ഗവേഷകരേയും ആരോഗ്യ രംഗത്തെ വിദ്ഗ്ധരേയും നാണിപ്പിക്കുകയാണ് പഞ്ചാബ് സ്റ്റേറ്റ് ഏയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എയ്ഡ്‌സ് ബാധയെ കുറിച്ച് പുറപ്പെടുവിച്ച ലഘുലേഖ. മനുഷ്യ ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്ന എച്ച്ഐവി വൈറസുകളാണ് എയ്ഡ്സ് എന്ന രോഗം ഉണ്ടാക്കുന്നത്. പകര്‍ച്ച വ്യാധിയാണ് എച്ഐവി. പക്ഷേ രോഗിയ്യൊടൊപ്പം കഴിഞ്ഞതുകൊണ്ടൊ സ്പര്‍ശിച്ചതു കൊണ്ടൊ രോഗം വരില്ല എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം. എച്ച്ഐവി ബാധിച്ച ഒരാളുടെ രക്തത്തിലും ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും എച്ച്ഐവി ഉണ്ടാവും. ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ ശുചീകരിക്കാത്ത ക്ഷൌരക്കത്തികള്‍ ഉപയോഗിക്കുന്നതും ലാബുകളിലും ആശുപത്രികളിലും മറ്റും ശുചീകരിക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും മറ്റും രോഗം പകരാന്‍ കാരണമാവുന്നുണ്ട്. സംരക്ഷണമില്ലാത്ത ലൈംഗിക ബന്ധം, വദനസുരതം, ഗുദസുരതം തുടങ്ങിയ ലൈംഗിക ചേഷ്ടകള്‍, രോഗിയായ ഒരാളുടെ രക്തവുമായുള്ള ബന്ധം, രക്തദാനം, മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്സ് പകരാം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭധാരണ സമയത്തോ മുലയൂട്ടല്‍ സമയത്തോ രോഗം പകരാമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. ഒരു കോടി ഇരുപത് ലക്ഷത്തോളം പേര്‍ മരിച്ചത് എയ്ഡ്‌സ് രോഗം മൂലമാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ലോകത്ത് പ്രതിവര്‍ഷം 2 കോടിയോളം പേര്‍ പുതിയതായി രോഗബാധിതരാവുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ എയ്ഡ്‌സ് രോഗപ്രതിരോധ വിഭാഗം പറയുന്നു.

Top