മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോ പറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് ജയറാം; പൂമരത്തിന്റെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞിട്ടേയില്ലെന്ന് പാര്‍വതി 

കൊച്ചി: കാളിദാസ് ജയറാം നായകനായ പൂമരം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒന്നര വര്‍ഷത്തെ ഷൂട്ടിങ്ങിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായത്. വളരെ ട്രോള്‍ ചെയ്യപ്പെട്ട ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ കാളിദാസിന്റെ കൂടെ മാതാപിതാക്കളായ ജയറാമും പാര്‍വതിയും എത്തിയിരുന്നു. ചിത്രം മികച്ചതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ‘എനിക്ക് കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജില്‍ ചെയ്യുന്ന സ്‌കിറ്റുകളൊക്കെ കണ്ട് കരച്ചില്‍ വരുമായിരുന്നു. അതുകൊണ്ട് പൂമരം സിനിമയുടെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞിട്ടേയില്ല. പിന്നെ ഞാന്‍ ഇമോഷനലായിപ്പോയി. വളരെ മികച്ചൊരു സിനിമയാണ് പൂമരം. ഞാന്‍ വളരെ സന്തോഷവതിയാണ്. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഒന്നൊന്നര വര്‍ഷത്തോളം ഒരുപരാതിയുമില്ലാതെ കൂടെ നിന്നൊരു നിര്‍മ്മാതാവും ഉണ്ടായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.’പാര്‍വ്വതി പറയുന്നു. ‘ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാന്‍ സാധിച്ചത് മഹാഭാഗ്യം. മകന്‍ അഭിനയിച്ചതില്‍ കൂടുതല്‍ ഇങ്ങനെയൊരു നല്ല സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോ പറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണുന്ന ആളാണ് ഞാന്‍. എബ്രിഡ് ഷൈന്‍ ജനങ്ങളെ എവിടെയെങ്കിലും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാല്‍ മോന്‍ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയെന്ന് ജയറാമും കൂട്ടിച്ചേര്‍ത്തു.

Top