ഒന്നു കാണണം, അല്‍പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം’ എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട്; എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്..? ആത്മഹത്യ ചെയ്ത സുഹൃത്തിനെ ഓര്‍ത്ത് ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

നിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ എറണാകുളം ലോ കോളജിലാണു പഠിച്ചിരുന്നത്. വളരെ അകലെയുള്ള കോളജുകളില്‍ പഠിക്കുകയും ദേശങ്ങളില്‍ ജീവിക്കുകയും ചെയ്തിട്ടും ചില ക്യാംപുകളിലൂടെയും ചര്‍ച്ചാവേദികളിലൂടെയും ഞങ്ങള്‍ നല്ല കൂട്ടുകാരായി. അന്നു ടെലിഫോണ്‍ സാര്‍വത്രികമല്ലാത്തതിനാല്‍ കത്തുകളിലൂടെയായിരുന്നു ആശയവിനിമയം. അവളോളം സത്യസന്ധയായ, കാപട്യം തീണ്ടിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടേയില്ല.

നാട്ടിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനു ചെന്നൈയിലേക്കു പോവുകയും പിന്നീട് പത്രപ്രവര്‍ത്തനത്തിനു ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തതോടെ അവളുമായുള്ള ആശയവിനിമയം തീരെ ഇല്ലാതായി. വര്‍ഷങ്ങളായി അവളെപ്പറ്റി ഒരു വിവരവും ഇല്ലാതിരിക്കെ ഒരുരാത്രി ഡല്‍ഹിയില്‍ വച്ച് അവളുടെ ഓര്‍മ പെട്ടെന്നു മനസ്സിലേക്കു കടന്നുവന്നു. രാത്രി ഉറങ്ങാനേ പറ്റിയില്ല. കണ്ണടയ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഞങ്ങളുടെ പഴയ സായാഹ്നയാത്രകളും അവളുടെ മനോഹരമായ കത്തുകളും എന്റെ ഭീരുത്വങ്ങളെ അവള്‍ ചോദ്യം ചെയ്തിരുന്ന സന്ദര്‍ഭങ്ങളുമൊക്കെ മനസ്സിലേക്ക് വല്ലാത്ത വ്യക്തതയോടെ കയറിനിന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്താണ് വര്‍ഷങ്ങള്‍ക്കുശേഷം അവളെപ്പറ്റി ഇങ്ങനെയൊരു ചിന്ത എന്ന് ആശങ്കപ്പെട്ടു രാവിലെതന്നെ നാട്ടിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്ന് അവളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. മറുതലയ്ക്കല്‍ അവളുടെ അമ്മയായിരുന്നു. കോളജ് കാലത്ത് രണ്ടുതവണ അവളുടെ വീട്ടില്‍ പോയിരുന്നതുകൊണ്ട് അമ്മ എന്നെ തിരിച്ചറിഞ്ഞു. പിന്നീട് ഒരു നിലവിളിയായിരുന്നു. ‘അവള്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.’ എന്നാണ് ആ അമ്മയ്ക്ക് എന്നോടു പറയാനുണ്ടായിരുന്ന വിശേഷം.
പത്തു വര്‍ഷം മുന്‍പ് ആ നിമിഷം എന്റെ നെഞ്ചിലൂടെ കടന്നുപോയ വെള്ളിടി മാതിരിയൊന്ന് ഇതെഴുതുമ്പോള്‍ ഈ നിമിഷവും അനുഭവിക്കുന്നുണ്ട്. കുറേ നേരത്തെ കരച്ചിലിനും എന്റെ നടുക്കം തെല്ല് അയഞ്ഞതിനുംശേഷം അമ്മ എന്നോട് അവളുടെ ജീവിതത്തിലുണ്ടായ വിശേഷങ്ങള്‍ ചുരുക്കി പറഞ്ഞു. അവള്‍ വിവാഹതയായി എന്നുപോലും ഞാന്‍ അറിയുന്നത് അപ്പോഴാണ്. ഒരു പെണ്‍കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നു. അവളും കുഞ്ഞും അടുത്ത പ്രദേശത്തുതന്നെയുള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ‘മരിക്കുന്നതിന്റെ തലേന്ന് എന്റെ കുഞ്ഞ് എന്നെ വിളിച്ച് ചില വിഷമങ്ങളുണ്ടെന്നും അമ്മ വൈകുന്നേരം ഇവിടം വരെ ഒന്നു വരണമെന്നും പറഞ്ഞിരുന്നു മോനേ… പക്ഷേ, ഞാന്‍ പോയില്ല. ഞാന്‍ പോയിരുന്നെങ്കില്‍ എന്റെ മോള് ഈ കടുംകൈ ചെയ്യില്ലായിരുന്നു….’ പിന്നൈ ഞാന്‍ ഒന്നും കേട്ടില്ല.

ഈ സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണമായി ഞാന്‍ ഇന്നുവരെ മോചിതനായിട്ടില്ല. അവളുടെ മരണത്തിന് ഞാനും കാരണക്കാരനല്ലേ എന്ന് എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്. അവള്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതക്കാരിയായിരുന്നു. അവള്‍ എവിടെ എന്ന് അന്വേഷിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും നൊമ്പരങ്ങളില്‍ പിന്തുണയാകാനുമുള്ള കടമ എനിക്കുണ്ടായിരുന്നു. എന്നോട് എല്ലാം അവള്‍ തുറന്നുപറയുകയും ചെയ്യുമായിരുന്നു. ‘മിടുക്ക’നാകാനുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ അവള്‍ എവിടെയെന്നു വര്‍ഷങ്ങളായി അന്വേഷിക്കുകപോലും ചെയ്യാതിരുന്ന എനിക്കും ആ മരണത്തില്‍ പങ്കുണ്ട്.

ഇന്ന് ഇതെല്ലാം ഓര്‍ത്തത്, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മരിച്ച മിഷേല്‍ ഷാജിയുടെ മരണത്തിന്റെ തലേന്നു നടന്ന കാര്യങ്ങള്‍ പത്രത്തില്‍ വായിച്ചപ്പോഴാണ്. മരിക്കുന്നതിനു തലേന്ന് രാവിലെ ആ കുട്ടി മാതാപിതാക്കളെ വിളിച്ചു കാണണമെന്നു പറഞ്ഞു. അവര്‍ക്ക് ഏതോ ചടങ്ങിനു പോകാനുള്ളതിനാല്‍ കാണാന്‍ പോകാന്‍ പറ്റിയില്ല. വൈകുന്നേരം കുട്ടി വീണ്ടും വിളിച്ച് പപ്പയെയും മമ്മിയെയും കാണണമെന്നു പറഞ്ഞു. പിറ്റേന്ന് പരീക്ഷ ആയതിനാല്‍ സംസാരിച്ച് അവളുടെ സമയം കളയേണ്ട എന്നു കരുതി അവര്‍ പോയില്ല.

ഞാന്‍ ആ മാതാപിതാക്കാളെ ഒട്ടും കുറ്റപ്പെടുത്തുന്നില്ല. മകളുടെ നല്ല ഭാവി മാത്രമേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, എനിക്ക് ഉറപ്പുണ്ട് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അവളുടെ താമസസ്ഥലം വരെ അവര്‍ ആ സന്ധ്യക്കു പോയിരുന്നെങ്കില്‍ നമുക്കാര്‍ക്കും ഇത്രമേല്‍ ഭാരപ്പെടേണ്ടി വരില്ലായിരുന്നു. പപ്പയുടേയോ മമ്മിയുടേയോ ചുമലില്‍ വീണ് ഒന്നു കരഞ്ഞു തെളിഞ്ഞ് അവള്‍ ജീവിതത്തെ കൂടുതല്‍ പ്രസരിപ്പോടെ സ്വീകരിച്ചേനേ…

ഈ വാര്‍ത്ത വായിച്ചപ്പോള്‍, ആത്മഹത്യയുടെ തലേന്ന് അമ്മെയ കാണാന്‍ ആഗ്രഹിച്ച എന്റെ കൂട്ടുകാരിയെ ഞാന്‍ പെട്ടന്ന് ഓര്‍മിച്ചുപോയി. നമ്മുടെ കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരുമൊക്കെ പറയുന്ന ‘ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം’ എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നു ജീവിതം വീണ്ടും കണ്ണീരോടെ, നടുക്കത്തോടെ ഓര്‍മിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്….?
(മലയാള മനോരമയിലെ മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സി മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്)

Top