കൊച്ചി: വനത്തിനുള്ളിലേയ്ക്ക് മനുഷ്യന്റെ കയ്യേറ്റം കൂടിയതോടെ മനുഷന്റെ മാരഗ രോഗങ്ങളും മൃഗങ്ങളിലേയ്ക്ക് പടരുന്നു. കാട്ടാനകളിലെ ക്ഷയം രോഗം മനുഷ്യരില്‍ നിന്ന് പടരുന്നതാണെന്നാണ് പുതിയ കണ്ടെത്തല്‍. വയനാടന്‍ കാടുകളിലെ കാട്ടാനകള്‍ക്കാണ് ക്ഷയം രോഗം ബാധിച്ചത്. ചരിഞ്ഞ മൂന്നു കാട്ടാനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജേണല്‍ ഓഫ് എമര്‍ജിങ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. മനുഷ്യരില്‍ നിന്ന് കാട്ടാനകളിലേയ്ക്ക് പകരുന്ന രോഹം പക്ഷെ ആനകളില്‍ നിന്ന് ആനകളിലേയ്ക്ക് പകരുന്നില്ല.
മനുഷ്യശരീരത്തില്‍ കാണുന്ന മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണം. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കിതപ്പ്, ക്ഷീണം, തുമ്പിക്കൈയില്‍നിന്ന് നീരൊലിപ്പ്, ശരീരഭാരം കുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങളില്‍ മുമ്പും ക്ഷയം കണ്ടെത്തിയിട്ടുണ്ട്. നാട്ടാനകളിലാണ് സാധാരണ ഇത് കാണാറുള്ളത്. കാട്ടാനകളില്‍ രോഗം സ്ഥിരീകരിച്ചത് ഗുരുതരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ പറയുന്നു. കാട്ടാനകളുടെ ആവാസമേഖലയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമാണ് രോഗപ്പകര്‍ച്ചയെന്ന് വിലയിരുത്തപ്പെടുന്നു. എങ്ങനെ ഇവ പകരുന്നു എന്നതില്‍ കൂടുതല്‍ പഠനം വേണ്ടിവരും. ശ്രീലങ്കന്‍ കാട്ടാനകളില്‍ ക്ഷയം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്ഷയരോഗമുള്ള പാപ്പാന്മാരില്‍നിന്നാണ് കൂടുതലായും നാട്ടാനകള്‍ക്ക് രോഗം പകരുന്നത്. ആനകള്‍ പലപ്പോഴും രോഗലക്ഷണം കാണിക്കാറില്ലെന്നത് ചികിത്സയ്ക്കും പ്രശ്‌നമാകുന്നു. 18-20 വയസ്സ് വരെയുള്ള ആനകളിലാണ് കൂടുതലായി രോഗം കാണാറ്.
ഒട്ടേറെ നാട്ടാനകള്‍ ക്ഷയംബാധിച്ച് ചരിഞ്ഞിട്ടുണ്ടെന്ന് വെറ്ററിനറി സര്‍ജന്മാര്‍ പറഞ്ഞു. ആന്റിബോഡി കിറ്റ് ഉപയോഗിച്ച് രോഗബാധിതരായ നാട്ടാനകള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ക്ഷയം ബാധിച്ച ആനകള്‍ക്ക് എരണ്ടക്കെട്ടും മറ്റും വരുമ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.അരുണ്‍ സക്കറിയ പറഞ്ഞു.