തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി അല്ല പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ; സഖാക്കള്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയെ എടായെന്ന് വിളിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം പെരുകുന്നതിനിടെ മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ.

മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചു താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും തലശേരിയിലെ ബ്രണ്ണന്‍ കോളജില്‍ പഠിച്ചിട്ടില്ലെങ്കിലും താന്‍ കുറച്ചു വിരട്ടലൊക്കെ കണ്ടിട്ടുണ്ടെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍തന്നെ പറയാന്‍ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

നിയമസഭയില്‍ ഇന്നു നടന്ന ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളില്‍ ഒരാള്‍ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമായിരുന്നു. നടുത്തളത്തിലിറങ്ങി അതാരാണെന്ന് അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രി കസേരക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോയെന്നും പരിധി ലംഘിക്കുന്ന നിലപാട് ഉണ്ടാകരുതെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഷംസീറും ബല്‍റാമും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയത്.
മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കുക..
ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിതലയിലെ സംഘിയെ തിരിച്ചറിയുക…. എന്നായിരുന്നു ഷംസീറിന്റെ പോസ്റ്റ്.

ഇതിന് ശക്തമായ ഭാഷയിലാണ് ബല്‍റാം മറുപടി നല്കിയത്.
‘സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
ആടിനെ പട്ടിയാക്കുന്ന സി.പി.എം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ ‘എടാ’ എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാന്‍ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആര്‍ക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.’

Top