സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോഴവിവാദത്തിൽ ആരോപണ വിധേയരായ ബിജെപി നേതാക്കളെ സംരക്ഷിച്ച സംസ്ഥാന നേതൃത്വം വാർത്ത പുറത്തു വിട്ട സംസ്ഥാന ജനറൽ സെക്രട്ടറി വി.വി രാജേഷിനെ സ്ഥാനത്തു നിന്നും നീക്കി. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിനു നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിവേഗം രാജേഷിനെതിരെ നടപടിയെടുത്തത്. മെഡിക്കൽ കോഴയിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന ആരോപണത്തിലാണ് ഇപ്പോൾ രാജേഷിനെതിരെ ബിജെപി ചരിത്രത്തിൽ ആദ്യമായി നടപടിയുണ്ടായിരിക്കുന്നത്. മെഡിക്കൽ കോഴയിൽ റിപ്പോർട്ടിൽ പരാമർശമുള്ള, അഴിമതി നടത്തിയതായി കണ്ടെത്തിയ സംസ്ഥാന സമിതി അഗം വിനോദിനെതിരെ സ്വീകരിച്ചതിനു സമാനമായ നടപടി തന്നെയാണ് ഇപ്പോൾ വി.വി രാജേഷിനെതിരെയും സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പേരുള്ള എം.ടി രമേശ് അടക്കം നിരവധി ആളുകൾ പാർട്ടിക്കുള്ളിലുള്ളപ്പോഴാണ് അതിവേഗം രാജേഷിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
പാലക്കാട് വ്യാജ രസീത് അടിച്ചു പിരിവ് നടത്തിയ സംഭവത്തിൽ യുവമോർച്ചാ സംസ്ഥാന സെക്രട്ടറി പ്രഫുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് ബിജെപി നടപടിയെടുത്തത്.
ഇത് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയല്ല. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം ശിരസാ വഹിച്ചതാണ്. അതുകൊണ്ട് തന്നെ വി.വി,രാജേഷിനെ പിന്തുണയ്ക്കുന്ന ബിജെപി ദേശീയ നേതാവ് വി.മുരളിധരന് തത്ക്കാലം ഒന്നും ചെയ്യാൻ കഴിയില്ല. നോക്കിയിരിക്കാൻ മാത്രമേ കഴിയൂ.
കാരണം പാർട്ടി വിഭാഗീയതയിൽ ഒരു ഭാഗത്ത് നിൽക്കുന്നത് വി.മുരളീധരനാണ്. അതുകൊണ്ട് തന്നെ വി.വി.രാജേഷിനെതിരായ നടപടി വി.മുരളിധരന് എതിരായ നടപടി കൂടിയാണ്. അപ്പോൾ കേരളത്തിലെ ബിജെപി വളർച്ചയെ മുച്ചൂടും മുടിക്കുന്ന പാർട്ടി വിഭാഗീയതക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടി എടുത്തു തുടങ്ങിയിരിക്കുന്നു എന്നാണ്.
ഇക്കുറി വി.മുരളിധരൻ പക്ഷം ആണെങ്കിൽ അടുത്ത തവണ കൃഷണദാസ് പക്ഷമാകും. രണ്ടു പക്ഷമാണെങ്കിലും ജനപിന്തുണയിൽ ഇവർ വളരെ പിന്നോക്കമാണെന്ന വസ്തുത കേന്ദ്ര നേതൃത്വത്തിനു ബോധ്യപ്പെട്ടിരിക്കണം. അങ്ങിനെയെങ്കിൽ മറ്റൊരു കാരണത്തിന്റെ പേരിൽ കൃഷണ ദാസ് പക്ഷത്തിനു എതിരെ ശക്തമായ നടപടികൾ കേന്ദ്ര നേതൃത്വം കൈക്കൊണ്ടേക്കും.
കാരണം വി.മുരളിധരന്റെ വലം കയ്യായ വി.വി.രാജേഷിനു എതിരെ പാർട്ടി നടപടി വരുമ്പോൾ വി.മുരളിധരൻ അടങ്ങിയിരിക്കും എന്ന് കരുതുക വയ്യ. വിഭാഗീയത മൂർച്ചിച്ചേക്കും. പക്ഷെ കേന്ദ്ര നേതൃത്വം വലിയ വടിയാണ് ഓങ്ങുന്നത്. ഈ ഓങ്ങൽ കൃഷണദാസ് പക്ഷം- വി.മുരളീധരൻ പക്ഷം എന്ന് പറഞ്ഞുള്ള ഓങ്ങൽ അല്ല. കേരളത്തിൽ പാർട്ടി വളർത്താനുള്ള ശക്തമായ നീക്കം ആണ്.
ബിജെപി കേരള നേതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടാണല്ലോ അമിത് ഷാ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് കാൽനട ജാഥ നയിക്കുന്നത്. എന്തായാലും ബിജെപി കേന്ദ്ര നേതൃത്വം രണ്ടും കൽപ്പിച്ചാണ്.
അതിനനുസരിച്ചുള്ള ശക്തമായ കരുനീക്കമാണ് വി.വി.രാജേഷിനെ എല്ലാ സംഘടനാ പദവികളിൽ നിന്നും മാറ്റി നിർത്തിക്കൊണ്ടുള്ള നടപടി വഴി ബിജെപി കേന്ദ്ര നേതൃത്വം തുടക്കം കുറിച്ചിരിക്കുന്നത്. വി.വി,രാജേഷിനു മാത്രമാണോ പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്. ആരൊക്കെ പാർട്ടിക്ക് പുറത്താകും. എന്നാണു ഇനി അറിയാനുള്ളത്.