സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ഒരാഴ്ചയ്ക്കിടെ വൻ അഴിച്ചു പണിവരുമെന്നു ഉറപ്പായി. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ ഡിജിപി ജേക്കബ് തോമസ് സന്ദർശിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
വെള്ളാപ്പള്ളി നടേശന്റെ നോമിനിയായി കേരള പൊലീസിൽ ഡിജിപിയായി രംഗത്ത് എത്തിയ ടി.പി സെൻകുമാറിനെ നിയമിച്ചത് യുഡിഎഫ് സർക്കാരായിരുന്നു. മലയാളത്തിലെ പ്രമുഖ പത്രത്തിന്റെയും, വെള്ളാപ്പള്ളി നടേശന്റെയും പിൻതുണയോടെ വർഗീയ ധ്രുവീകരണം നടത്തിയാണ് സെൻകുമാർ ഡിജിപിയായത്. തന്നേക്കാൾ സീനിയോരിറ്റിയുള്ള ജേക്കബ് തോമസിനെ പിന്നിലേയ്ക്കു മാറ്റാൻ സെൻകുമാറിനെ സഹായിച്ചത് ഇത്തരത്തിൽ നടത്തിയ വർഗീയ ധ്രുവീകരണമായിരുന്നു.
ഡിജിപി സ്ഥാനത്തിരുന്നത് സർക്കാരിനെ സഹായിക്കുന്ന നിലപാടെടുത്ത സെൻകുമാറിനെ ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ ഉടൻ തന്നെ മാറ്റുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ജേക്കബ് തോമസ് പിണറായിയെ സന്ദർശിച്ചതെന്നാണ് സൂചന. പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ പൊലീസിന്റെ മുഖം മിനുക്കുന്നതിന്റെ ഭാഗമായി അഴിമതി രഹിത മുഖമുള്ള ജേക്കബ് തോമസിനെ തന്നെ ഡിജിപി ആക്കാനാണ് ആലോചിക്കുന്നത്. ഇത്തരത്തിൽ ജേക്കബ് തോമസ് ഡിജിപി സ്ഥാനത്ത് എത്തിയാൽ ആദ്യം സ്ഥാനം നഷ്ടടമാകുന്നത് ദക്ഷിണ മേഖലാ എഡിജിപിയായ കെ.പത്മകുമാറിനായിരിക്കും. സോളാർ കേസിൽ അടക്കം യുഡിഎഫ് സർക്കാരിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച എഡിജിപിയെ അപ്രധാനമായ തസ്തികയിലേയ്ക്കായിരിക്കും ആദ്യം തന്നെ മാറ്റുക.