അഭിഭാഷകര്‍ അഴിഞ്ഞാടി; ഹൈകോടതി പരിസരം സംഘര്‍ഷമയം

Advocates-Attack
  • മീഡിയാവണ്‍, ഏഷ്യാനെറ്റ് ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

  • കാമറകള്‍ തല്ലിത്തകര്‍ത്തു

  • വനിതാ മാധ്യമ പ്രവര്‍ത്തകരെയും അപമാനിച്ചു

  • പൊലീസ് നിര്‍ദ്ദേശവും അവഗണിച്ചു.

അഭിഭാഷകര്‍ അഴിഞ്ഞാടിയതോടെ ഹൈകോടതി പരിസരം രണ്ടാം ദിവസവും സംഘര്‍ഷ ഭരിതമായി. ഒരുസംഘം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഹൈകോടതി യിലെ മീഡിയാ റൂം താഴിട്ട് പൂട്ടുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അഭിഭാഷകര്‍ ഹൈകോടതി പരിസരത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത്കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കയറിപ്പിടിച്ച ഗവണ്‍മെന്‍റ് പ്ളീഡര്‍ക്ക് എതിരെ കേസെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും ഹൈകോടതിയില്‍ ഒരുസംഘം അഭിഭാഷകര്‍  അഴിഞ്ഞാടിയത്.

ചൊവ്വാഴ്ചയും അഭിഭാഷകര്‍ ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തിരുന്നു.  ഇന്ന് രാവിലെ യോഗം ചേര്‍ന്ന് ഹൈകോടതി ബഹിഷ്കരണത്തിന് ശ്രമം നടത്തിയെങ്കിലും തലമുതിര്‍ന്ന ചില അഭിഭാഷകര്‍ ഇത് നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ്  ഉച്ചയോടെ അഭിഭാഷകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടത്. മീഡിയാ റൂമിലുണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും കൂക്കിവിളിച്ചും അപമാനിച്ച് പുറത്താക്കിയാണ് താഴിട്ട് പൂട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട്, ഹൈകോടതി മന്ദിരത്തിന് പുറത്തത്തെിയ അഭിഭാഷക സംഘം ആദ്യം മീഡിയാവണ്‍ ചാനലിന്‍െറ  ക്യാമറാമാന്‍ മോനിഷ് മോഹനെ മര്‍ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഡി.എസ്.എന്‍.ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനും മര്‍ദനമേറ്റു. ഈ അക്രമം കാമറയില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈ¤്രദാസ്, കാമറാമാന്‍ രാജേഷ് തകഴി എന്നിവരെയും ഓടിച്ചിട്ട് മര്‍ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ക്ക് നടുവില്‍ നിന്ന് ഒരു കടയില്‍ കയറ്റി രക്ഷിക്കുകയായിരുന്നു. ഈ സമയം, ഹൈകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലത്തെിയിരുന്ന മറ്റൊരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാറുടെ മുറിയില്‍ അഭയംതേടുകയും ചെയ്തു.

വിവരമറിഞ്ഞ് നഗരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഹൈകോടതിക്ക് മുമ്പിലത്തെി കുത്തിയിരുപ്പ് ആരംഭിച്ചു. ഇതോടെ ഹൈകോടതി മന്ദിരത്തില്‍ നിന്ന് അഭിഭാഷകര്‍ കൂക്കിവിളിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ നോക്കി. ഇത് ഫലിക്കുന്നില്ളെന്ന് കണ്ടതോടെ, കുത്തിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ യാചകരായി പരിഹസിച്ച് അവര്‍ക്ക് മുമ്പിലേക്ക് ചില്ലറത്തുട്ടുകള്‍ എറിയാന്‍ തുടങ്ങി.പ്രകോപനമൊഴിവാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ വിളിച്ചുപറയുകയും ചെയ്തു. ഇത് പകര്‍ത്തുകയായിരുന്ന ദൃശ്യമാധ്യമ ക്യാമറകളെ നോക്കിയും യാതൊരു മടിയുമില്ലാതെ ചില അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിനിടെ, ഒരു അഭിഭാഷകന്‍, കുത്തിയിരുപ്പ് നടത്തിയ മാധ്യമ പ്രവര്‍ത്തകരുടെയിടയിലേക്ക് ഇരുചക്രവാഹനം ഓടിച്ച് കയറ്റുകയും ചെയ്തു. ഇതോടെ സ്ഥിതി സംഘര്‍ഷത്തിലായി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് പലവട്ടം ലാത്തിവീശേണ്ടിയും വന്നു. ഇതിനിടെ, ഹൈകോടതി മന്ദിരത്തിനകത്ത് കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെ സമീച്ചു.

സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സമയോചിതമായി ഇടപെട്ടതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍െറ അഭ്യര്‍ഥന മാനിച് മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതിക്ക് മുമ്പിലെ കുത്തിയിരുപ്പ് അവസാനിപ്പിച്ചപ്പോഴും വലിയൊരു സംഘം അഭിഭാഷകര്‍ വെല്ലുവിളിയുമായി ഹൈകോടതി വളപ്പിനകത്ത് നിലയുറപ്പിച്ചിരുന്നു. അഭിഭാഷകര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടു.

Top