റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യ മദ്യപാനം തടുക്കണം ! വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ കരുതലുകൾ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകൾക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസൻസും ജിഎസ്ടി രജിസ്‌ട്രേഷനും ഉറപ്പാക്കണം.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം. ക്ലീൻ ഡെസ്റ്റിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകൾ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണം. ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം. റിസോട്ടുകൾ ബോട്ടിങ് നടത്തുമ്പോൾ ലൈഫ് ഗാർഡുകൾ ഉണ്ടാകണം. ഇൻലാൻഡ് നാവിഗേഷൻ വെരിഫിക്കേഷൻ നടത്തി ഹൗസ്ബോട്ടുകൾക്ക് സർട്ടിഫിക്കറ്റ് നൽകണം. യാത്രികർക്ക് സുരക്ഷ ഉറപ്പാക്കണം. ജലാശയങ്ങളിലും ബീച്ചുകളിലും ആവശ്യമായ ലൈഫ് ഗാർഡുകളെ ഉറപ്പാക്കണം. ആവശ്യമുള്ള സ്ഥലങ്ങളിൽ പൊലീസിന്റെയും ടൂറിസം പൊലീസിന്റെയും സാന്നിധ്യവും ഉറപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളിൽ തെരുവുനായ ശല്യം ഒഴിവാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യമായ മദ്യപാനവും വിൽപനയും ഒഴിവാക്കാൻ നടപടിയെടുക്കണം. എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധ ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടാകണം. ആവശ്യമായ സിസിടിവി കാമറകൾ ഉണ്ടാകണം. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകരുതെന്നും ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ വെളിച്ചം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   ടൂറിസ്റ്റ് ഗൈഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. നിലവിലുളളവരുടെ സർട്ടിഫിക്കറ്റ് പുതുക്കണം. യോഗത്തിൽ ചീഫ് സെക്രട്ടി ഡോ. വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർ ആൻഡ് റസ്‌ക്യു മേധാവി കെ പത്മകുമാർ, ടൂറിസം സെക്രട്ടറി കെ ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ സംസാരിച്ചു.

Top