സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ ട്രഷററായ ദിലീപ് അറസ്റ്റിലായതോടെ മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിൽ അമ്മ. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ നാളെ ഉച്ചയോടെ കൊച്ചിയിൽ അമ്മയുടെ അടിയന്തര യോഗം ചേരും. അമ്മയുടെ നേതൃത്വത്തിലുള്ള വളരെ പ്രധാനപ്പെട്ടവരും, സൂപ്പർ താരങ്ങളുമാവും നാളെ ചേരുന്ന യോഗത്തിൽ പങ്കെടുക്കുക. തുടർന്നു ദിലീപിനെ പുറത്താക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ചു ദിലീപുമായി സംസാരിക്കുന്നതിനു ഇടവേള ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരായ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് അമ്മ അടക്കമുള്ള സിനിമാ സംഘടനകളിൽ ഭൂരിഭാഗവും ഇതുവരെ സ്വീകരിച്ചിരുന്നത്. ഈ സംഘടനകളെല്ലാം ദിലീപ് എന്ന വ്യവസായിയുടെ പോക്കറ്റിലായിരുന്നു എന്നതാണ് ഇതുവരെയുണ്ടായിരുന്ന സത്യവും.എന്നാൽ, കേസിൽ ദിലീപ് അറസ്റ്റിലായതോടെ അമ്മയുടെയും മറ്റു സിനിമാ സംഘടനകളുടെയും പ്രതിരോധം പൂർണമായും തീരുകയായിരുന്നു. ഇതോടെ കേസിൽ പൊലീസിനോടു ദിലീപ് നൽകിയ മൊഴിയും അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഏറ്റുപറഞ്ഞതും അമ്മയെ പൂർണമായും പ്രതിരോധനത്തിലാക്കുന്നതാണ്.
ഇതിനിടെ കഴിഞ്ഞ ആഴ്ച ചേർന്ന അമ്മ ജനറൽ ബോഡി യോഗവും, അമ്മയുടെ പൊതുയോഗവും ദിലീപിനു പൂർണ പിൻതുണയാണ് നൽകിയിരുന്നത്. ഈ യോഗത്തിനു ശേഷം ദിലീപിനു നേരെ പൊലീസ് ചോദ്യം ചെയ്യലും അറസ്റ്റും കേസിന്റെ മുനയും നീണ്ടതോടെയാണ് അമ്മ പൂർണമായും പ്രതിരോധത്തിലായി മാറിയത്. ദിലീപിന്റെ അറസ്റ്റോടെയാണ് അമ്മ മുഖം രക്ഷിക്കാൻ തിരക്കിട്ട നീക്കം ആരംഭിച്ചതും. ദിലീപിനെ അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്നു നീക്കുകയാണ് കേസിൽ അറസ്റ്റിലായ ഉട്ൻ അമ്മ ചെയ്യാനുദ്ദേശിക്കുന്നതെന്നാണ് സൂചന.