പഴുതടച്ച അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത് ആരാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന ചോദ്യം ഇതാണ്. ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും മറ്റു ചിലര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നും പറയുന്നു. എന്നാല്‍ ഇതിനേക്കാള്‍ അപ്പുറം ഉന്നതര്‍ പിടിക്കപ്പെടാന്‍ സഹായിച്ചത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പലപ്പോഴും അന്വേഷണം പള്‍സര്‍ സുനിയില്‍ അവസാനിക്കാന്‍ പോകുമ്പോഴും അതിനപ്പുറം ചിലര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞതു സിഐ ബൈജു പൗലോസായിരുന്നു. രഹസ്യമായിട്ടായിരുന്നു തെളിവ് ശേഖരണം. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കിയ പല മൊഴികളും വ്യാജമാണെന്ന് കണ്ടെത്തിയത് സിഐയുടെ നീക്കമായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പോലുമറിയാതെ രഹസ്യമായിട്ടായിരുന്നു അന്വേഷണം.
സുനിയെ അറിയില്ലെന്നായിരുന്നു ആദ്യം ദിലീപ് നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചില്ല. പിന്നീടാണ് ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് സിനിമയുടെ ലൊക്കേഷനില്‍ സുനി എത്തിയ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നിലും സിഐ ബൈജുവിന്റെ രഹസ്യ നീക്കങ്ങളായിരുന്നു. പോലീസിലുണ്ടായ പല കാരണത്താലും ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നു. ദിനേന്ദ്ര കശ്യപ് അന്വേഷണത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. തുടര്‍ന്ന് ബൈജു പൗലോസിനെ നിര്‍ണായക അന്വേഷണ ചുമതലയില്‍ നിന്നു മാറ്റുകയായിരുന്നു.
എന്നാല്‍ അന്വേഷണവുമായി ബൈജു മുന്നോട്ട് പോവുകയും ദിലീപിനുള്ള കുരുക്കുകള്‍ മുറുക്കുകയുമായിരുന്നു. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, എഡിജിപി ബി സന്ധ്യ, ദിനേന്ദ്ര കശ്യപ് തുടങ്ങിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നതെങ്കിലും പഴുതടച്ച തെളിവുകള്‍ ശേഖരിച്ചത് സിഐ ബൈജുവായിരുന്നു.