കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പുലര്‍ച്ചയോടെയാണ് ഭാവനയെ മുന്‍ ഡ്രൈവറും സംഘവും കാറില്‍ കടത്തിക്കൊണ്ട് പോയി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തക്ക വീഡിയോ ചിത്രീകരിക്കുകയും എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത്.
കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍നിന്ന് ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവയിലെത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നാലു പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ മുന്‍ ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.
അതേസമയം, എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ഇന്നു ചുമതലയേറ്റെടുക്കും. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്. രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍ പരമാവധി വേഗത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുളള തീവ്രശ്രമത്തിലാണ് പൊലീസ്.