ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ ഭാട്ടിയ കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ 11 പേരുടെ മരണത്തിന് പിന്നില്‍ ഒരു പന്ത്രണ്ടാമന്റെ ഇടപെടല്‍ ഉണ്ടായെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആത്മാവിനെ സ്വതന്ത്രമാക്കി മോഷം നേടുന്നതിന് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഗൃഹനാഥന്‍ ലളിത് ഭാട്ടിയ കഴിഞ്ഞ 11 വര്‍ഷമായി എഴുതിയിരുന്ന ഡയറിയില്‍ നിന്നുമാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ബാധ് തപസ്യ നടക്കുന്നുണ്ടെന്നും ഇത് കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ലളിത് ഭാട്ടിയ എഴുതിയിരുന്നു. 2015 ജൂലൈ 9ന് എഴുതിയ കുറിപ്പില്‍ ശന്തി ലഭിക്കാന്‍ ഹരിദ്വാറില്‍ പോയി പൂജ ചെയ്യാന്‍ മരിച്ചു പോയ പിതാവിന്റെ ആത്മാവ് ഉപദേശിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍.
ബാധ് തപസ്യ നടത്തുമ്‌ബോള്‍ ആല്‍ മരത്തിന്റെ വേരുകള്‍ പോലെ താഴേയ്ക്ക് തൂങ്ങി കിടക്കണമെന്ന് കുടുംബത്തിന് ആരോ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ആരെന്ന് വ്യക്തമല്ല. കൂട്ടമരണം നടന്ന ദിവസം ഇവരുടെ വീടിന്റെ ഗേറ്റ് തുറന്ന് കിടന്നിരുന്നു. സാധാരണ ഇങ്ങനെ സംഭവിക്കുന്നതല്ല. ഇത്രയും പേരുടെ മരണം നടന്നിട്ടും വീട്ടിലെ നായ കുരയ്ക്കാതിരുന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്. കൂട്ടില്‍ ഇടാറുള്ള നായയെ വീടിന് മുകളിലാണ് കെട്ടിയിരുന്നത്. ഇതാണ് കേസില്‍ മറ്റൊരാളുടെ സാന്നിധ്യം കൂടി പോലീസ് സംശയിക്കുന്നത്.
അതിനിടെ സംഭവുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഭാട്യ കുടുംബത്തിന്റെ വീട് നിര്‍മ്മിച്ച കരാറുകാരന്റെ മകളാണ് ഈ ആള്‍ദൈവം. കൂട്ടമരണം നടന്ന കഴിഞ്ഞ ശനിയാഴ്ച കുടുംബം തന്നെ വന്നു കാണുമെന്ന് ഗീത മാ വെളിപ്പെടുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.