സ്വന്തം ലേഖകൻ
കേപ്ടൗൺ: ഇരുപത്തേഴുകാരിയായ അംബർ ആമറിന് ഇൻസ്റ്റാഗ്രാമിൽ ഇരുപതിനായിരം ഫോളോവേഴ്‌സ് കവിഞ്ഞിരിക്കുന്നു. ബലാത്സംഗത്തിന്റെ തത്സമയ പ്രതികരണം ചിത്രങ്ങളായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഇരകൾക്ക് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ആമർ ചെയ്തത്. ന്യൂയോർക്ക് സ്വദേശിയായ ആമർ ദക്ഷിണാഫ്രിക്കയിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ്. ഒരു ഷവറിനിടെ ആമർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. യൂത്ത് ഹോസ്റ്റലിലെ കുളിമുറിയിലാണ് പീഡിപ്പിക്കപ്പെട്ടത്. അതിൽ നിന്നേറ്റ കടുത്ത മാനസികാഘാതത്തിനിടയിലും ഇൻസ്റ്റാഗ്രാമിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ച ആമർ ബലാൽസംഗത്തിനിരയായ വനിതകളെ പ്രതികരിക്കാനും ലോകത്തെ അറിയിക്കാനും പ്രേരിപ്പിക്കുകയായിരുന്നു.
കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിന്ന് കണ്ണീർ വറ്റാതെ ബലാൽസംഗം ചെയ്യപ്പെട്ട കുളിമുറിയുടെ തറയിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം താൻ നേരിട്ട സംഭവങ്ങൾ അവർ വിസ്തരിച്ചിരിക്കുന്നു. രണ്ടുദിവസമായി ഭക്ഷ്യവിഷബാധ മൂലം അസ്വസ്ഥത നേരിട്ടതിനാൽ നല്ലതുപോലെ ഒന്നു കുളിക്കാൻ തീരുമാനിച്ചു. മൂന്നാം ലോക രാജ്യങ്ങളുടെ ഗതികേടുപോലെ ഇവിടെ ചൂടുവെള്ളം ലഭ്യമല്ലായിരുന്നു. തുടർന്നാണ് ഒരു പുരുഷനോടൊപ്പം കുളിക്കാൻ തീരുമാനിച്ചത്.
ശരീരത്തിന് ഉന്മേഷകരമാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാമെന്നും കരുതിയാണ് അതിനു സമ്മതിച്ചത്. എന്നാൽ കുളിക്കിടെ ആ പുരുഷൻ തന്നെ ബലമായി മുട്ടുകാലിൽ ഇരുത്തി. വേണ്ടെന്നു പറഞ്ഞെങ്കിലും അയാൾ കൂടുതൽ പ്രകോപിതനാവുകയായിരുന്നു എന്ന് ആമർ എഴുതി. താൻ കരഞ്ഞുകൊണ്ട് വീണ്ടും അയാളെ തടയാൻ ശ്രമിച്ചു. തുടർന്ന് അതിക്രൂരമായി താൻ ബലാത്സംഗം ചെയ്യപ്പെടുകയും ബോധരഹിതയാവുകയുമായിരുന്നു.
മിനിറ്റുകൾക്കുശേഷം ബോധം തിരികെ വന്നതായി കണ്ടപ്പോൾ അയാൾ വീണ്ടും തന്നെ ഷവറിനു കീഴിൽ ബലമായി കീഴ്‌പ്പെടുത്തിയതായും ആമർ കുറിക്കുന്നു. ബലാത്സംഗം അതിക്രൂരമായ അനുഭവമാണ്. അതിനുശേഷമുള്ള ജീവിതം തളർത്തുന്നതാണെന്നും പലപ്പോഴും മാനസിക സമ്മർദത്തിൽ നിന്നുയരാൻ കഴിയില്ലെന്നും എന്നാൽ അതിനയൊക്കെ അതിജീവിച്ച് താൻ ഇത് ലോകത്തെ അറിയിക്കുന്നത് ഇരകൾ പ്രതികരിക്കാനാണെന്നും ആമർ കുറിച്ചിട്ടുണ്ട്. 21,000ത്തിലധികം പേരാണ് ഇത് ലൈക്ക് ചെയ്തിരിക്കുന്നത്. നാനൂറിലധികം പേർ പ്രതികരിച്ചിട്ടുമുണ്ട്.
ഇതിനുശേഷം താൻ ദക്ഷിണാഫ്രിക്കൻ പോലീസിൽ പരാതിയുമായി ചെന്നപ്പോൾ അവരുടെ നോട്ടവും ഭാവവും തന്നെ കൂടുതൽ ക്ഷീണിതയാക്കിയെന്നും ആമർ പറയുന്നു. പിന്നീട് രണ്ടു ചിത്രങ്ങൾ കൂടി ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടിനു സമീപം റേപ് കിറ്റ് വച്ചുള്ളതാണ് അതിലൊന്ന്. റേപ്പ് കിറ്റായിരുന്നു ഒടുവിൽ വേണ്ടിവന്നത്. ഉപകരണങ്ങളും യന്ത്രങ്ങളും ചീപ്പും എല്ലാം തന്റെ സ്വകാര്യ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെട്ടു.
ഒരു പുരുഷനെയും ആരും ബലാത്സംഗം ചെയ്യാൻ ക്ഷണിക്കാറില്ല. ചുംബിച്ചതോ, കുളിക്കാൻ തീരുമാനിച്ചതോ ഒരാൾ കുടിച്ചിരുന്നതോ ഒന്നും ബലാത്സംഗത്തിനു സാധൂകരണമാകുന്നില്ല. തന്നോട് ക്രൂരമായി പെരുമാറാനോ, രക്തമൊഴുക്കാനോ ബലാത്സംഗം ചെയ്യാനോ താൻ ആവശ്യപ്പെട്ടിട്ടില്ല. അവർ പറയുന്നു. സംഭവം ആരും അറിയരുതെന്നാഗ്രഹിച്ചെങ്കിലും ബലാൽസംഗത്തിനിരയാകുന്നവർക്ക് ഇത് മാർഗദർശകമാകട്ടെ എന്നു കരുതി. അതാണ് ബലാൽസംഗം ചെയ്യപ്പെട്ട തറയിൽ നിന്ന് എഴുന്നേൽക്കാൻ ആകാത്ത സ്ഥിതിയിൽ ചിത്രങ്ങളും കൂടെ വിവരണവും നൽകാൻ തീരുമാനിച്ചതെന്നും ആമർ പറയുന്നു.