
ന്യുഡൽഹി:സംഘടനയില്‍ വന്‍ ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.ആര്‍എസ്എസ് മാതൃകയിലുള്ള സംവിധാനമാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം 3 ന് ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് പുതിയ തിരുമാനം. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കും. സെപ്തംബർ അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിർദേശിക്കാൻ പി.സി.സികൾക്ക് നിർദേശം നല്‍കി. അസമില്‍ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി ആണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് തീരുമാനം. പാര്‍ട്ടിയുടെ ആശയങ്ങളും ചരിത്രവും ജനങ്ങളില്‍ എത്തിക്കാനാണ് പ്രേരക്മാരെ നിയമിക്കുന്നത്. പാര്‍ട്ടിയോട് കൂറും പ്രവര്‍ത്തന പരിചയവും ഉള്ളവരെയാണ് പ്രേരക്മാരായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ ട്രെയിനിങും നല്‍കും.
ബിജെപിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്‌എസ്)മുഴുവന്‍ സമയ പ്രചാരകമാര്‍ ഉണ്ട്. ഇവരാണ് താഴെ തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇവര്‍ക്കില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ പുതിയ സംവിധാനത്തില്‍ അത്തരമൊരു വിലക്കില്ല.മുതിര്‍ന്ന, പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെയാകും പ്രേരക്മാരായി കോണ്‍ഗ്രസ് നിയമിക്കുക. ഇവര്‍ താഴെതട്ടില്ലുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ ആശയങ്ങളും ചരിത്രവും പ്രവര്‍ത്തന രീതികളും ബോധ്യപ്പെടുത്തും. ഗ്രൂപ്പുകള്‍ക്ക് അതീതമായിരിക്കണം പ്രേരക്മാരുടെ പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പ്രേരക്മാര്‍ക്കായി 5-7 ദിവസം പരിശീലന ക്ലാസുകള്‍ നല്‍കും. ഒരു സംസ്ഥാനത്തെ നാലു മുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും.അതേസമയം അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്തുകയും അവരുടെ ജനകീയ ഇടപെടലുകള്‍ പരിശോധിച്ചും മാത്രമേ പ്രേരക്മാരെ തിരഞ്ഞെടുക്കുകയുള്ളൂ.എല്ലാ മാസവും ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ പ്രേരക്മാര്‍ സംഗതന്‍ സംവദ് (ക്ലാസുകള്‍) ജില്ലാ പാര്‍ട്ടി ഓഫീസുകളില്‍ നടത്തും. പ്രാദേശിക പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുകയും പഠിക്കുകയും ഇവര്‍ ചെയ്യണം. ഈ മാസം അവസാനത്തോടെ പ്രേരക്മാരെ കണ്ടെത്തണമെന്നാണ് കെപിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യങ്ങള്‍ വിലയിരുത്തും.
സംഘപരിവാര്‍ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. ആ മാതൃകയില്‍ കോണ്‍ഗ്രസും പ്രവര്‍ത്തകരെ അണിനിരത്തണമെന്ന് സെപ്തംബര്‍ 3ന് ഡല്‍ഹിയില്‍ ചേര്‍ന്ന വര്‍ക്ക് ഷോപ്പിലാണ് നിര്‍ദേശം ഉയര്‍ന്നത്. അസമിലെ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗെഗോയി ആണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്. ബിജെപി തരംഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടു. പാര്‍ട്ടി വെറും 52 സീറ്റുകളിലേക്ക് ഒതുങ്ങി. പരാജയത്തിന്‍റെ ആഘാതത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കാതെ രാഹുല്‍ ഗാന്ധിയെന്ന അമരക്കാരന്‍ പിറകോട്ട് വലിഞ്ഞു. അനുനയ ശ്രമങ്ങള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും വഴങ്ങാതെ രാഹുല്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങി.
പ്രതീക്ഷയോടെ നോക്കി കണ്ട നേതാവിന്‍റെ പിന്‍മാറ്റം കനത്ത പ്രതിസന്ധിയിലേക്കും നിരാശയിലേക്കുമാണ് കോണ്‍ഗ്രസിനെ തള്ളിവിട്ടത്. രാഹുലിന്‍റെ പിന്‍മാറ്റത്തോടെ പ്രതീക്ഷ തകര്‍ന്ന നേതാക്കള്‍ നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. അതിനിടെ ബിജെപി അവസരം മുതലാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറി. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ഭീഷണി മറ്റൊരു വശത്തും. പോരാത്തതിന് സംസ്ഥാന പിസിസികളിലെ പടലപിണക്കങ്ങള്‍ വേറെയും.