കോട്ടയം: ക്രീം ബണ്ണും മിഠായിയും വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ പാമ്പാടിയിൽ റബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ച കേസിൽ പിതാവിന്റെ സുഹൃത്തായ അയൽവാസിയ്ക്കു 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പുതുപ്പള്ളി സ്വദേശിയും പാമ്പാടി കൈതമറ്റം ജോസിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയും ചെയ്തിരുന്ന സിഎൻ ബാബു (53)വിനെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്‌സോ) കെ.എൻ സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. പിഴ അടച്ചാൽ ഈ തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു.376(2) (എഫ്) , 376 (2)(എൽ), 376 (ജെ)
പോക്‌സോ ആക്ട് ആറാം വകുപ്പും പ്രകാരമാണ് ശിക്ഷ നൽകിയിരിക്കുന്നത്.
2017 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്റെ സുഹൃത്തായ പ്രതി നിരന്തരം വീട്ടിൽ എത്തിയിരുന്നു .സംഭവ ദിവസം വീട്ടിലെത്തിയ പ്രതി, കുട്ടിയ്ക്ക് ക്രീംബണ്ണും, മിഠായിയും വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് സമീപത്തെ കടയിലേയ്ക്കു വിളിച്ചുകൊണ്ടു പോകുകയായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാവ് പിന്നാലെ തിരക്കിയെത്തി. തുടർന്ന്, ഇവർ നടന്നു വരുന്നതിനിടെയാണ് പ്രദേശത്തെ റബർ തോട്ടത്തിൽ നിന്നും പ്രതി കുട്ടിയെയുമായി കയറി വരുന്നത് കണ്ടെത്.
തുടർന്നു, വീട്ടിലെത്തിയ ശേഷം മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്നു, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇപ്പോഴത്തെ വിജിലൻസ് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.