കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവ്, പട്ടാപ്പകൽ നടുറോഡിൽ നിന്നും ലോട്ടറി വിൽപ്പനക്കാരിയുടെ പണം കവർന്നു. പണം കവർന്ന ശേഷം ഓടിരക്ഷപെട്ട പ്രതിയെ മിനിറ്റുകൾക്കം പൊലീസ് സംഘം ഓടിച്ചിട്ടു പിടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും മോഷ്ടിച്ച പണവുമായി തീയറ്റർ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് സാഹസികമായി പിടികൂടി.
നഗരമധ്യത്തിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ (65) പണമാണ് പ്രതി കവർന്നത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ കോളനി ഭാഗത്ത് പവനൂർ തടത്തിപ്പറമ്പിൽ വീട്ടിൽ നസീം നസീറിനെ(20)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു പൊന്നമ്മ. ഈ സമയം പൊന്നമ്മയുടെ അടുത്ത് എത്തിയ പ്രതി, ഇവരുടെ കൈക്കുഴ പിടിച്ചു തിരിച്ച ശേഷം കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം ഓടിരക്ഷപെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ തീയറ്റർ റോഡിലൂടെയാണ് പ്രതി ഓടിയത്.
ഈ സമയം സംഭവം കണ്ട് നിന്ന നാട്ടുകാർ പ്രതിയുടെ പിന്നാലെ ഓടി. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പ്രതിയുടെ പിന്നാലെ ഓടി. ഇതേ തുടർന്നു തീയറ്റർ റോഡിലെ വടശേരി ലോഡ്ജിനു സമീപത്തു നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്നു, പ്രതിയെ പൊലീസ് സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.