കുവൈറ്റ് സിറ്റി: കേന്ദ്ര പ്രവാസി കമ്മീഷൻ രൂപീകരണത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവാസി കമ്മീഷൻ രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസിയും പ്രവാസി ലീഗൽ സെൽ ഒമാൻ കൺട്രി ഹെഡുമായ അനീസുർ റഹ്മാൻ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈകോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. അടിയന്തിരമായി ഈ വിഷയത്തിൽ ഹർജിക്കാരന്റെ നിവേദനത്തിൽ തീരുമാനമെടുക്കുവാനാണ് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
ഗോവ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവാസി കമ്മീഷനുകൾ നിലവിൽ ഉണ്ട് എങ്കിലും വിദേശത്തുള്ള എംബസ്സികളും മറ്റും കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതിനാൽ കേന്ദ്രത്തിൽ ജുഡീഷ്യൽ അധികാരങ്ങളോട് കൂടെയുള്ള കമ്മീഷൻ ഉണ്ടാവേണ്ടതുണ്ട് എന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രവാസികൾക്കെതിരെയുള്ള വിവിധ ചൂഷണങ്ങളും അതിക്രമങ്ങളും അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനും, പ്രവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന എംബസികളുടെയും മറ്റു സർക്കാർ ഉദ്യഗസ്ഥന്മാരുടെയും നടപടികൾ വിലയിരുത്താനും നടപടി എടുക്കാനും കേന്ദ്ര പ്രവാസി കമ്മീഷനേ സാധിക്കൂ എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരനുവേണ്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ദീപ ജോസഫ്, അഡ്വ. ബ്ലെസ്സൻ മാത്യൂസ് എന്നിവർ ഹാജരായി. പ്രവാസികൾക്കായി ദേശീയ പ്രവാസി ( NRI) കമ്മീഷൻ സ്ഥാപിക്കുവാനായി കഴിഞ്ഞ വർഷം ജൂണിൽ ബഹു:പ്രധാനമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയിരുന്നു.
ഹൈക്കോടതിയുടെ നിർദേശത്തിലൂടെ കേന്ദ്ര പ്രവാസി കമ്മീഷൻ
വേഗത്തിൽ നടപ്പിലാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.