മലപ്പുറം : ആനക്കയം പാലത്തിൽനിന്ന് പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ ഒൻപതു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.എടയാറ്റൂര്‍ മംഗരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷെഹീന്‍ (9) ആണ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 13 ന് ആയിരുന്നു ഷെഹീനെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് പിതൃസഹോദരന്‍ ആയ മുഹമ്മദ് ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍, കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കാര്യം മുഹമ്മദ് സമ്മതിക്കുകയും ചെയ്തു.ദിവസങ്ങള്‍ നീണ്ട തിരച്ചിലിലും ഷെഹീനെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് നിരാശ പടര്‍ത്തിയിരുന്നു. അപ്പോഴാണ് ഓഗസ്റ്റ് 29 ന് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. മുഹ്മദ് വാങ്ങി നല്‍കിയ പുതിയ വസ്ത്രം ധരിച്ച നിലയില്‍ തന്നെ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
സഹോദരനില്‍ നിന്ന് പണം തട്ടാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. പിടിക്കപ്പെടുമോ എന്ന സംശയത്താലാണ് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ കൊലപ്പെടുത്തിയത് എന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് ഇയാള്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമും ബിരിയാണിയും വസ്ത്രങ്ങളും എല്ലാം വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ തലയില്‍ ഹെല്‍മെറ്റ് വച്ചായിരുന്നു പിന്നീട് ബൈക്കില്‍ സഞ്ചരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.കേസില്‍ പോലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളും മുഹമ്മദ് നടത്തിയിരുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ് പലതവണ ഇയാള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സമരം ചെയ്യാനും ജനപ്രതിനിധികളെ കാണാനും എല്ലാം മുന്നില്‍ നിന്നതും മുഹമ്മദ് തന്നെ ആയിരുന്നു.
പ്രതി മുഹമ്മദ് റിമാൻഡിലാണ്. എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് സലീം – ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹിൻ.കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും ഒരേസമയം പരിശോധന നടത്തിയിരുന്നു. 13ന് രാവിലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി രാത്രി ആനക്കയം പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിൽ തള്ളി കൊലപ്പെടുത്തുകയായിരുന്നെന്ന പിതൃസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലു ദിവസമായി പൊലീസ് തിരച്ചിലിലായിരുന്നു.