എങ്ങനെ മരിച്ചുവെന്ന് കൃത്യമായി പറയാന്‍ സാധിക്കാതെ കെച്ചിയില്‍ എത്തിയ മൃതദേഹങ്ങളുടെ എണ്ണം മാത്രമാണ് 395. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇത്രയും മൃതദേഹങ്ങള്‍ എത്തപ്പെട്ടത്. ഇവ പിന്നീട് എന്തു ചെയ്തുവെന്ന ചോദ്യം സ്വാഭാവികം. ഇവയെല്ലാം വില്‍ക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണ് വില്‍ക്കുക. ഇങ്ങനെ വില്‍ക്കുന്ന മൃതദേഹങ്ങള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തയ്യാറാണ്. അവര്‍ അത് പണം കൊടുത്തു വാങ്ങുകയാണ് ചെയ്യുക. പണം കൊടുത്ത് വാങ്ങുന്ന മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പതിനായിരം മുതല്‍ 40000 രൂപ വരെ നല്‍കിയാണ് മൃതദേഹങ്ങള്‍ വില്‍ക്കുന്നത്. ഇത്തരം വില്‍പ്പനകള്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ്. എന്നാല്‍ ആശുപത്രികളില്‍ എത്തുന്ന അജ്ഞാത മൃതദേഹങ്ങളുടെ മരണ കാരണം എന്താണെന്ന പരിശോധന നടക്കുന്നില്ലെന്നാണ് ആക്ഷേപം. 2008ലാണ് മൃതദേഹങ്ങള്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠനാവശ്യത്തിന് വേണ്ടി അജ്ഞാത മൃതദേഹങ്ങള്‍ വില്‍ക്കാം.
പക്ഷേ, ഈ വില്‍പ്പന പണം വാങ്ങിച്ച ശേഷമാണ്. ഇതുവഴി സര്‍ക്കാരിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. 40000 രൂപ വരെ നല്‍കണം മൃതദേഹത്തിന്. മൃതദേഹത്തിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ചിരിക്കും പണം ഈടാക്കുക. അസ്ഥികൂടത്തിന് പതിനായിരം രൂപ വാങ്ങിയാണ് വില്‍പ്പന. എംബാം ചെയ്യാത്ത മൃതദേഹങ്ങള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കണം. എംബാം ചെയ്തവയ്ക്ക് 40000 രൂപയും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ അപേക്ഷയിലാണ് വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് അപേക്ഷ സമര്‍പ്പിച്ചതും രേഖകള്‍ കൈപ്പറ്റിയതും. ഒരു വര്‍ഷം ശരാശരി 60 മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം എത്തുന്നുണ്ട്. അവകാശികള്‍ ഇല്ലാത്ത ഇത്തരം മൃതദേഹങ്ങളാണ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുന്നത്.