കൊച്ചി: സെമിത്തേരിയില്‍ അടക്കം ചെയ്ത അമ്മയുടെ മൃതദേഹം കല്ലറ മകന്‍ പൊളിച്ചു പുറത്തെടുത്ത് മൃതദേഹം കടത്തിയത് ആഭിചാര കര്‍മത്തിനാണെന്ന് ഭയപ്പെടുത്തുന്ന സൂചന.മൃതദേഹം മകന്‍ കല്ലറ പൊളിച്ചു പുറത്തെടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തിനുപിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും ആഭിചാരകര്‍മങ്ങള്‍ക്കു വേണ്ടിയാവാം മൃതദേഹം പുറത്തെടുത്തതെന്നുമുള്ള ആക്ഷേപം ശക്തമാവുകയാണ്.പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരയില്‍നിന്നാണ് തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹം കല്ലറ പൊളിച്ചു മകന്‍ തങ്കച്ചന്‍(55) പുറത്തെടുത്തത്. ഇയാള്‍ മാനസിക െവെകല്യമുള്ളയാളാണ്.
താനാണു കല്ലറ പൊളിച്ചതെന്നുള്ള തങ്കച്ചന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുള്ള കല്ലറ ഇയാള്‍ക്ക് ഒറ്റയ്ക്കു പൊളിച്ചു നീക്കാനാവില്ലെന്നു പോലീസ് കരുതുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.ഇതിനുപിന്നിലുള്ളവര്‍ കല്ലറ പൊളിക്കലിനു പിന്നിലുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കല്ലറ പൂര്‍ണമായും തുറന്നു ശവപ്പെട്ടി തകര്‍ത്താണ് 55 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കടത്തിയത്. അവശിഷ്ടത്തിന്റെ കുറച്ചുഭാഗങ്ങളേ പോലീസ് കണ്ടെടുത്തുള്ളു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ പറമ്പില്‍ ആണെന്നുമാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞേലിയുടെ കുടുംബവീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.ഒരാഴ്ച മുമ്പു പത്തനാപുരത്തെ റേഷന്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ മനുഷ്യ അസ്ഥികഷണങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുളത്തൂപ്പുഴ സി.ഐ. സുധീര്‍, കുന്നിക്കോട് എസ്.ഐ സുമേഷ്‌ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം