ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. സുരക്ഷാ സേനയും ഗുര്‍മീതിന്റെ അനുയായികളും തമ്മില്‍ വിധി പറഞ്ഞ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 ദേരാ സച്ച സൗദ അനുയായികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം ഡല്‍ഹിയിലേക്കും വ്യാപിച്ചു. ഗുര്‍മീത് അനുയായികള്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ്സിന് തീയിട്ടു.
വിധി പുറത്തുവന്നയുടന്‍ കോടതിക്കു പുറത്ത് സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി.
പഞ്ച്കുലയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാന്‍സയില്‍ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പഞ്ചാബിലെ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്ബും തീവച്ച് നശിപ്പിച്ചു. മാധ്യമങ്ങള്‍ക്കും സൈന്യത്തിനും നേരെ അനുയായികള്‍ കല്ലെറിഞ്ഞു.പഞ്ച്കുളയില്‍ അക്രമികള്‍ക്കുനേരെ പോലീസിന് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി സൈന്യം വളഞ്ഞിരിക്കുകയാണ്. ഫിറോസ്പുര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.