പ്രണയിച്ച ആളെ കണ്ടതോടെ യുവതിയുടെ മനസ്സ് മാറിയത് കൂട്ടതല്ലില്‍ കലാശിച്ചു. ഹർത്താലായിട്ടും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് അഞ്ഞൂറിലേറെ പേർ. പക്ഷേ താലിക്കെട്ട് കഴിഞ്ഞതോടെ സംഭവങ്ങള്‍ മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. വിവാഹ വേദിയിൽ പിന്നെ കണ്ടത് കൂട്ടത്തല്ലും കരച്ചിലും.
ജൂലായ് 30 ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതിയും സമീപപ്രദേശക്കാരനായ യുവാവും തമ്മിലുള്ള വിവാഹമാണ് സംഘട്ടനത്തിൽ
കലാശിച്ചത്. താലിക്കെട്ട് കഴിഞ്ഞ് ക്ഷേത്രനടയിൽ തൊഴുത് നിൽക്കുമ്പോഴാണ് വധു തന്‍റെ കാമുകനെ വരന് കാണിച്ച് കൊടുത്തത്. കാമുകനൊപ്പം പോകാനാണ് തനിക്ക് താത്പര്യമെന്നും വധു രഹസ്യമായി വരനോട് പറഞ്ഞു. ഇതുകേട്ട വരന് തലക്കറങ്ങിയതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. സമീപത്തെ കല്ല്യാണ മണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരൻ ഇക്കാര്യം അമ്മയോടും ബന്ധുക്കളോടും പറഞ്ഞു.
ഇതിനിടെ വധു തന്‍റെ കഴുത്തിൽ കെട്ടിയ താലിമാല വരന് ഊരിനൽകി കാമുകനോടൊപ്പം പോകുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ രംഗം വഷളായി.
കാമുകനോടൊപ്പം പോകാൻ തീരുമാനിച്ച യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും തന്‍റെ നിലപാടിൽ മാറ്റമില്ലാതെ വധു ഉറച്ചുനിന്നു.
വധു താലിമാല തിരികെ നൽകി കാമുകനോടൊപ്പം പോകാൻ തീരുമാനിച്ചതോടെ താൻ തന്നതെല്ലാം തിരികെ വേണമെന്ന് വരൻ പറഞ്ഞു. വധുവിന് നൽകിയ സാരി, ചെരിപ്പ്, വിലകൂടിയ മൊബൈൽ ഫോൺ എന്നിവയെല്ലാം വരൻ മണ്ഡപത്തിൽ വെച്ച് തിരികെ വാങ്ങി.
ഇതിനിടെ വരന്‍റെ ബന്ധുക്കളിലൊരാൾ വധുവിന്‍റെ ബന്ധുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് രംഗം വഷളാക്കി. ഇതോടെ വരന്‍റെ ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ലായി.
വിവാഹ ചടങ്ങ് സംഘർഷത്തിന് വഴിമാറിയതോടെ കല്ല്യാണ മണ്ഡപത്തിന്‍റെ ഉടമ പോലീസിനെ വിളിച്ചുവരുത്തി. പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വിവാഹം ഉപേക്ഷിച്ച് മടങ്ങിയ വരനും കൂട്ടരും പിന്നീട് ഗുരുവായൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചതിനും മാനനഷ്ടത്തിനും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നാണ് വരന്‍റെയും ബന്ധുക്കളുടെയും ആവശ്യം. ഇക്കാര്യത്തിൽ വധുവിന്‍റെ കൂട്ടരുമായി സംസാരിച്ച് അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് പോലീസ് ഇവരെ തിരിച്ചയച്ചു.