സുപ്രീംകോടതിയിലെത്തിയ ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നുവെന്നതിന് തെളിവില്ല. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കോട്ടയം വൈക്കം സ്വദേശിയായ അഖില മതംമാറി ഇസ്ലാം മതം സ്വീകരിച്ചതും,ഹാദിയ എന്ന പേര് സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ അഖിലയുടെ മതംമാറ്റത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച നിർദേശം ഇതുവരെയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
തന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ലെന്നാണ് ഹാദിയയും ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകിയത്.
അതേസമയം, തെളിവ് ലഭിച്ചില്ലെങ്കിലും ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കേസ് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, ലോക്കൽ പോലീസ് കേസ് അന്വേഷിച്ചപ്പോഴും നിർബന്ധിത മതപരിവർത്തനത്തിന് തെളിവൊന്നും കിട്ടിയിരുന്നില്ല.
വൈക്കം സ്വദേശിയായ അഖില സേലത്ത് ഹോമിയോ മെഡിസിൻ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് മതംമാറി ഹാദിയയാകുന്നത്.
ഹോസ്റ്റൽ മുറിയിലുണ്ടായിരുന്നവരിൽ നിന്നാണ് ഹാദിയ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചത്. തുടർന്ന് സഹപാഠിയുടെ പെരിന്തൽമണ്ണയിലെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹം നടക്കുന്നത്.