സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലടിക്കണമെന്നാഗ്രഹിച്ച് അമേരിക്കയും ചൈനയും തയ്യാറാക്കി വച്ചിരിക്കുന്നത് 200 ലക്ഷം കോടിയുടെ വൻ ആയുധ ശേഖരമെന്ന് റിപ്പോർട്ട്. യുദ്ധം മുൻകൂട്ടിക്കണ്ട് വിൽപ്പനയ്ക്കായി തയ്യാറാക്കി വച്ചിരിക്കുന്നതാണ് വൻ ആയുധ ശേഖരമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയ്ക്ക് പ്രത്യക്ഷമായും പാക്കിസ്ഥാന് പരോക്ഷമായും ആയുധങ്ങൾ വിതരണം ചെയ്യുന്നത് അമേരിക്കൻ കമ്പനികളാണ്. പാക്കിസ്ഥാനും, പാക്കിസ്ഥാൻ അനുകൂല തീവ്രവാദികൾക്കും ഇതേ ആയുധങ്ങൾ നൽകുന്നതിനു പിന്നിൽ ചൈനയും ചൈനീസ് കമ്പനികളുമാണ്. ലോകത്ത് എവിടെയും യുദ്ധ ഭീതി വിതച്ച് ആയുധങ്ങൾ വിൽപ്പന നടത്തുന്നതിന് പിന്നിൽ ഇതേ കമ്പനികൾ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരസ്പരം ഏറ്റുമുട്ടലുകളെയും വെല്ലുവിളികളെയും അമേരിക്കയും ചൈനയും സന്തോഷത്തോടെ നോക്കിക്കാണുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ അമേരിക്കൻ കമ്പനികളിൽ നിന്നു മാത്രം അഞ്ഞൂറ് ലക്ഷം കോടിയുടെ ആയുധങ്ങളാണ് വാങ്ങിക്കൂട്ടിയയത്. തോക്കുകളും, ബോംബുകളും മറ്റ് പടക്കോപ്പുകളും വാങ്ങാനാണ് ഈ തുക ചിലവഴിച്ചിരിക്കുന്നത്. അമേരിക്കൻ കമ്പനികൾ കോടികൾ കൊള്ളയടിക്കുമ്പോൾ, ഇന്ത്യയിൽ തദ്ദേശിയമായി നിർമ്മിക്കുന്നത് പത്ത് ശതമാനത്തിൽ താഴെ ആയുധങ്ങൾ മാത്രമാണ്. മാത്രമല്ല, ഇന്ത്യ ആയുധ വിൽപ്പനയിൽ നിന്നു കാര്യമായ പ്രയോജനം ഉണ്ടാക്കുന്നതുമില്ല.
അമേരിക്കയുടെയും ചൈനയുടെയും ആയുധശേഖരങ്ങളെ വെല്ലുവിളിക്കാൻ ലോകത്ത് ഇതുവരെയും ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ യുദ്ധങ്ങൾ ഉണ്ടാകും തോറും ഇരുശക്തികളും ആയുധങ്ങൾ വിറ്റ് തന്നെയാണ് സമ്പത്ത് കുന്ന്കൂട്ടുന്നത്.