നാസികില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി ജവാന്‍ മരണപ്പെട്ട സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ പോലീസ് കേസ്സെടുത്തു. ഇംഗ്ലീഷ് പോര്‍ട്ടലായ ക്വന്റിലെ മാധ്യമ പ്രവര്‍ത്തക പൂനം അഗര്‍വാളിനെതിരെ ആര്‍മിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസ്. സൈനിക ആസ്ഥാനത്ത് നുഴഞ്ഞു കയറിയതിനും മലയാളി സൈനികന്റെ ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ദേവാലയത്തില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് മലയാളി സൈനീകന്റെ മൃതദേഹം ലഭിച്ചത്. മരിക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് പത്രത്തിന് നല്‍കിയ അഭിമുഖം വിവാദമായിരുന്നു.
നാസിക് പൊലീസിന് ഇതു സംബന്ധിച്ച് കരസേന പരാതി നല്‍കുകയായിരുന്നു. അനധികൃതമായി സേനാ ക്യാമ്പില്‍ കടന്നു കയറിയെന്നാണ് ആരോപണം. മലയാളി സൈനികനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിച്ചുവെന്ന ആരോപണവും വനിതാ റിപ്പോര്‍ട്ടറിനെതിരെ കരസേന ഉയര്‍ത്തിയിട്ടുണ്ട്. പരാതിയായി പരിഗണിച്ച് നിയമനടപി സ്വീകരിക്കണമെന്നും പൊലീസിനോട് സൈന്യം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷണം തുടങ്ങുന്നത്. ഐപിസിയിലേയും ഓഫീഷ്യല്‍ സീക്രട് ആക്ടിലേയും വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ അഗര്‍വാളിന്റെ മൊഴിയും നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ചാരക്യാമറയുമായി നിരോധിത മേഖലയില്‍ നുഴഞ്ഞു കയറിയെന്ന കുറ്റമാണ് പ്രധാനമായും ക്വന്റിന്റെ ലേഖികയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇത് അനുവദനീയമല്ലെന്ന് പൊലീസിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തക പൊലീസിന് നല്‍കിയിട്ടുണ്ട്. സൈനിക മേഖലയിലേക്ക് കടക്കാന്‍ സഹായിച്ചവരുടെ വിവരങ്ങളും ഇതിലുണ്ട്. യഥാര്‍ത്ഥ വിഡിയോ ഫുട്ടേജും പിടിച്ചെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നിരോധിത മേഖലയിലേക്ക് എത്തിയതെന്നാണ് നിലപാട്. ഇതു സംബന്ധിച്ച വിവിധ സൈനികരുമായി നടത്തിയ ചാറ്റും മറ്റ് വിവരങ്ങളും ന ല്‍കിയിട്ടുണ്ട്.
എന്നാല്‍ താന്‍ വാര്‍ത്ത നല്‍കിയതുകൊണ്ടാണ് മലയാളി ജവാന്‍ ആത്മഹത്യ ചെയ്തതെന്ന വാദം പൂനം അഗര്‍വാള്‍ നിഷേധിക്കുന്നു. ഈ വിഡിയോ ഫുട്ടേജ് വാര്‍ത്തയായി നല്‍കിയപ്പോള്‍ ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് സൈന്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രണ്ടാമതൊരു ചിന്ത പോലും തനിക്കെതിരെ പരാതി നല്‍കുന്നു. ക്വാര്‍ട്ട് മാര്‍ഷല്‍ നടപടി തുടങ്ങിയതാണ് മലയാളി സൈനികന്റെ ആത്മഹത്യയുടെ കാരണം. അതിന് തനിക്ക് പങ്കില്ലെന്നും പൂനം ദേശീയ മാധ്യമങ്ങളോട് കുറ്റപ്പെടുത്തി.
മലയാളി സൈനികനെ ആത്മഹത്യയിലേക്ക് നയിച്ചത് വെബ്‌സൈറ്റിന്റെ ഒളിക്യാമറ പ്രയോഗമാണെന്ന് സൈന്യം കുറ്റപ്പെടുത്തിയിരുന്നു. ക്വിന്റിന്റെ സിറ്റിങ് ഓപ്പറേഷനാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൈന്യം പറഞ്ഞിരുന്നു. കൊല്ലം പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്തു വീട്ടില്‍ റോയ് മാത്യു (33)വിന്റെ മരണം ദേശീയ ചര്‍ച്ചയാവുകയാണ്. ഫെബ്രുവരി 25ന് സൈനികനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനും കാരണം ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും കരസേന വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളില്‍ റോയ് മാത്യു ആണെന്നാണ് സേനയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കോര്‍ട്ട് മാര്‍ഷ്യലിന് സൈന്യം തുടക്കം കുറിച്ചിരുന്നു. കോര്‍ട്ട് മാര്‍ഷ്യലിനേക്കാള്‍ നല്‍ല്ലത് ആത്മഹത്യയാണെന്ന് റോയ് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പട്ടാളക്കാര്‍ നല്‍കുന്ന സൂചന. അതിനിടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന വിശദീകരിക്കുന്നു. റോയ്മാത്യുവിന് മാനസികവിഷമങ്ങള്‍ ഉണ്ടായിരുന്നതായും സേന വ്യക്തമാക്കുന്നു. ക്വിന്റിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കരസേനയിലെ തൊഴില്‍പീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടര്‍ന്ന് റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ലായിരുന്നു. റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. പിന്നീട് മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കരസേനയിലെ റോക്കെറ്റ് റജിമെന്റിലെ ലാന്റ് നായിക്കായിരുന്നു റോയ്. 13 വര്‍ഷമായി കരസേനയില്‍ ജോലി നോക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് റോയ് നാസിക്കിലെത്തിയത്. നാസിക്കിലെ സൈനീക കേന്ദ്രത്തില്‍ മേലുദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പരിപാടിയില്‍ റോയ് സംസാരിച്ചിരുന്നുവെന്നാണ് കരസേനയുടെ നിഗമനം. മുഖം മറച്ചായിരുന്നു ജവാന്മാര്‍ ക്യാമറയ്ക്ക് മുമ്പില്‍ നിന്നിരുന്നത്.
മേലുദ്യോഗസ്ഥന്മാര്‍ കീഴുഉദ്യോഗസ്ഥന്മാരോട് അടിമകളെ പോലെയായിരുന്നു സംസാരിച്ചുക്കൊണ്ടിരുന്നത്. വീട്ടു ജോലി ചെയ്തിരുന്നു. ഷൂ പോളിഷ് ചെയ്തിരുന്നത് മുതല്‍ അടക്കള ജോലി വരെ വളരെ കഷ്ടപാടായിരുന്നുവെന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൈനികര്‍ പറഞ്ഞത്.