പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി നഗ്നത കാണലല്ല പൊലീസിന്റെ പണി.പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചിൽ സംഘർഷം; ലാത്തിചാർജിൽ അബിൻ വർക്കിയെ വളഞ്ഞിട്ട് ആക്രമിച്ചു.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം.മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച്.എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു.

യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരനും എം ലിജുവുമുൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി നഗ്നത കാണലല്ല പൊലീസിന്റെ പണി.പൊലീസുകാര്‍ അറസ്റ്റ് ചെയ്തു മാറ്റണം. അല്ലാതെ തലയ്ക്ക് അടിക്കുകയല്ല. ഒന്നിലധികം തവണ ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതിയുണ്ട്. ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.

അബിൻ വർക്കിയെ തല്ലിയ കൻ്റോൺമെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനാലാണ് അബിൻ വർക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഈ പൊലീസുകാരന് ഡിവൈഎഫ്ഐയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷത്തിന് അയവു വന്നതോടെ പ്രവർത്തകർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ മറ്റു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം, പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്.

അതേസമയം പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ച ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്.

ഇതിന് പിന്നാലെ പൊലീസ് പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും നടത്തി. വനിത പൊലീസെത്തി വനിത പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളിലായി പ്രധാന പ്രവർത്തകരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. മാർച്ച് ബാരിക്കേഡ് വെച്ച് തടയാൻ പൊലീസ് ശ്രമിച്ചിരുന്നു.

Top