തൃശൂര്‍: മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അഴിക്കാന്‍ സിബി ഐയ്ക്കുമായിട്ടില്ല. 2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല.
ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കലാഭവന്‍ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യമുന്നയിച്ചത്.
ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി.സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്.
സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു.തുടര്‍ന്ന് മരണത്തിന് തൊട്ടുമുന്‍പുള്ള സമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു.
സത്യം പുറത്തുവരേണ്ടതിനാല്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഈ ഏഴുപേരും കോടതിയെയും സിബിഐയേയും അറിയിക്കുകയും ചെയ്തു.ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം.എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും സിബിഐക്ക് ഇതുവരെയും കിട്ടിയിട്ടില്ല.