ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, എസ്‌ഐ ആനന്ദ് ദത്ത, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കുറ്റക്കാരനല്ലെന്ന് കണ്ടത്തി കോടതി വെറുതെ വിടുകയായിരുന്നു. പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി ഉച്ചക്ക് രണ്ട് മണിയോടെ കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ കുറ്റക്കാര്‍ക്ക് കിട്ടാനുള്ള സാധ്യതയാണ് ഉള്ളത്.
നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ പ്രതികളായ കേസില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഈ പ്രതിയുടെ വിചാരണ പ്രത്യേകമാണ് നടത്തുന്നത്. പതിനഞ്ച് പേജ് കുറ്റപത്രത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടത്തിയിരുന്നു.
പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായും ആന്തരീകാവയവയങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് അകറ്റുന്നതിനാണ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം നീണ്ട വിചാരണ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയാണ് നടത്തിയത്. രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിവെച്ച സംഭവത്തില്‍ പ്രതികളെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.