സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനു മേൽ കുരുക്ക് മുറുകുന്നു. സിനിമാ താരം കലാഭവൻ മണിയോടെ മരണത്തിനു പിന്നിൽ ദിലീപാണെന്ന വാദവുമായി എത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കയെ പിൻതുണച്ച് ദിലീപിന്റെ ബന്ധുക്കളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെയാണ് ദിലീപിന്റെ മേലുള്ള കുരുക്ക് കൂടുതൽ ശക്തമായി മുറുകിത്തുടങ്ങിയത്.
കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ദിലീപുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നേരത്തെ സംവിധായകൻ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടർന്നു അടുത്ത ദിവസം തന്നെ ബൈജു കൊട്ടാരക്കരയുടെ മൊഴി എടുക്കാനായി കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇദ്ദേഹത്തെ വിളിച്ചു വരുത്തും.
കൊലപാതകമോ, മരണമോ ഏതാണ് കലാഭവൻ മണിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന നിഗമനത്തിലെത്താതെ അന്വേഷണ ഉദ്യോഗസ്ഥർ വലയുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ ബൈജു കൊട്ടാരക്കര ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഈ വിവരം കേസന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് വിവരം കൈമാറിയെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
മണിയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയുമായുള്ള ബന്ധം ഉയർന്നിരുന്നു. ദിലീപുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധത്തെ കൂട്ടിച്ചേർക്കുന്ന കണ്ണികളൊന്നും അന്നുണ്ടായിരുന്നില്ല. മാത്രമല്ല, ജനപ്രിയ നടന് അന്ന് ക്ലീൻ ഇമേജുമായിരുന്നു. ഇതിനാൽ ആരോപണവുമായി ആരും രംഗത്ത് വന്നിരുന്നില്ല.
ദിലീപ് അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസമാണ് ബൈജു കൊട്ടാരക്കര ചാനലിൽ വെളിപ്പെടുത്തൽ നടത്തിയത്.
‘ഞാൻ ഒരു ഞെട്ടിക്കുന്ന വിവരം ആദ്യമായി പുറത്തുവിടുകയാണ്. ഇന്നലെ സിനിമ മേഖലയിൽ നിന്നുള്ള ഒരു സ്ത്രീ വിളിച്ചിരുന്നു. ദിലീപും കലാഭവൻ മണിയും ചേർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്നും ദിലീപിന്റെ ക്രിമിനൽ സ്വഭാവം വെളിപ്പെട്ട സാഹചര്യത്തിൽ മണിയുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമായിരുന്നു സ്ത്രീ പറഞ്ഞത്. അവർ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം റെക്കോഡ് ചെയ്തിട്ടുണ്ട്. ഏത് അന്വേഷണ സംഘത്തിനും ഇതു കൈമാറാൻ തയ്യാറാണ്’ ഇതായിരുന്നു ബൈജുവിന്റെ വെളിപ്പെടുത്തൽ.
പൾസർ സുനിയുടെ കത്ത് ജയിലിൽ നിന്ന് പുറത്തായതിന് ശേഷം അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെയും നാദിർഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സംശുദ്ധനാണെന്നും മണിച്ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നുവെന്നും സംവിധായകൻ നാദിർഷ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്.
മണിയുടെ മരണത്തിന് കാരണം അമിതമായ അളവിൽ കീടനാശിനി ശരീരത്തിനകത്ത് ചെന്നതായിരുന്നു കാരണമെന്നാണ് മുൻ അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ ഇതിന് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിനിമ മേഖലയിൽപ്പെട്ടവരെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം മുതൽ അന്വേഷണം നടന്നത്. ജീവനക്കാരായ ആറുപേരെ നുണ പരിശോധനക്ക് വിധേയമാക്കിയിട്ടും മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.
തങ്ങൾ സിനിമയിൽ നിന്ന് ഒതുക്കപ്പെട്ടതിന് പിന്നിൽ ദിലീപായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിറകെയാണ് കേരളം കാത്തിരുന്ന മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തൽ നടത്തിയതെന്നത് ശ്രദ്ധേയമാണ്.