ഗുരുവായൂർ: താലി ചാർത്തിയ ശേഷം വധു കാമുകനോടൊപ്പം പോയി.വരാനും കൂട്ടരും പെണ്ണുവീട്ടുകാരും കൂട്ടത്തല്ല് നടത്തി .പോലീസ് ഇടപെട്ടു . സംഭവത്തിൽ ഇന്നു വൈകീട്ട് ഒത്തുതീർപ്പ് ചർച്ച. ഗുരുവായൂർ ടെന്പിൾ സിഐ യു.എച്ച്.സുനിൽദാസിന്‍റെ മധ്യസ്ഥതയിലാണ് വൈകീട്ട് അഞ്ചിന് പോലീസ് സ്റ്റേഷനിൽ ഇരു കൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് വിചിത്രമായ സംഭവമുണ്ടായത്. ക്ഷേത്ര നടയിൽ വരൻ താലി ചാർത്തിയതിനുശേഷമാണ് വധു കാമുകനെ കാണുന്നത്. പിന്നാലെ കാമുകനെ ചൂണ്ടിക്കാണിച്ച് തനിക്ക് അയാളുടെ കൂടെ ജീവിക്കാനാണിഷ്ടമെന്നു വരന്‍റെ ചെവിയിൽ വധു പറയുകയായിരുന്നു. വരൻ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചതോടെ കൂട്ടയടിയായി. വരന്‍റെ ബന്ധുക്കൾ വധുവിന്‍റെ അമ്മാവനെ ചെരിപ്പൂരിയടിച്ചത്രേ. പോലീസിടപെട്ട് അടിപിടി തീർത്തെങ്കിലും പ്രശ്നം ചർച്ച ചെയ്തു തീർക്കാൻ സാധിച്ചില്ല. വരന്‍റെ വീട്ടുകാർ താലിമാലയും അവർ അണിയിച്ച വസ്ത്രങ്ങളും ചെരിപ്പുമെല്ലാം തിരിച്ചുവാങ്ങി.
വിവാഹം മുടങ്ങിയതോടെ വരന്‍റെ വീട്ടുകാർ ഭക്ഷണം കഴിക്കാതെ മടങ്ങി. ഹർത്താൽ ദിനമായതിനാൽ വിവാഹത്തിന് സദ്യയുണ്ണാനെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. നഷ്ടപരിഹാരം എന്ന നിലയിൽ 15 ലക്ഷം രൂപ നൽകണമെന്നാണ് വരന്‍റെ വീട്ടുകാരുടെ ആവശ്യം. എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്ന് വധുവിന്‍റെ വീട്ടുകാർ പറഞ്ഞു. ഇതോടെയാണ് പ്രശ്നം പരിഹരിക്കാനാകാതെ ഞായറാഴ്ച പിരിഞ്ഞത്. ഇന്നു വൈകീട്ട് നടക്കുന്ന ഒത്തു തീർപ്പ് ചർച്ചയിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേസുമായി മുന്നോട്ടു പോകട്ടെയെന്നാണ് പോലീസിന്‍റെ തീരുമാനം.