സൂക്ഷിക്കുക! കോളെടുത്താല്‍ പണം പോകും; മൊബൈല്‍ തട്ടിപ്പ് വീണ്ടും

ദുബായ്: നിങ്ങളുടെ മൊബൈലിലേയ്ക്ക് +92 എന്നോ +234 എന്നൊക്കെയോ ആരംഭിക്കുന്ന നമ്പറുകളില്‍ നിന്ന് കോള്‍ വരുന്നുണ്ടോ? കൂട്ടുകാരോ ബന്ധുക്കളോ വിദേശത്ത് നിന്ന് വളിച്ചതാണെന്ന് കരുതി കോളെടുത്താല്‍ നിങ്ങളുടെ പണം നഷ്ടമാകുന്നതാണ് ഈ തട്ടിപ്പ്. ഈ നമ്പരില്‍ നിന്നും വന്ന മിസ്ഡ് കോള്‍ കണ്ട് നമ്മള്‍ തിരിച്ച് വിളിച്ചാലും മതി പോക്കറ്റ് കാലിയാകാന്‍. ഫോണെടുത്ത് ഒന്നോ രണ്ടോ സെക്കന്‍ഡ് സമയം ‘ഹലോ ഹലോ’ എന്ന് പറഞ്ഞിട്ടേയുള്ളൂവെങ്കില്‍ കൂടി പണം നഷ്ടമായിട്ടുണ്ടാകും.

ഇനി അഥവാ തിരിച്ചു വിളിച്ചതാണെങ്കിലോ മിനിറ്റിന് ചിലപ്പോഴൊക്കെ 50 മുതല്‍ 400 രൂപ വരെ നഷ്ടമായേക്കാം. അതിനാല്‍ത്തന്നെ ഒരു കാര്യം ഉറപ്പാണ്, ഇന്ത്യയില്‍ നിന്നല്ല ഈ തട്ടിപ്പ്. ഇവിടെ നിന്നാണെങ്കില്‍ അഞ്ചോ പത്തോ രൂപയൊക്കെയായിരിക്കും നഷ്ടമാകുക. രാജ്യാന്തര തലത്തിലുള്ള ഈ തട്ടിപ്പ് കേരളത്തില്‍ വീണ്ടും ശക്തമായിരിക്കുകയാണ്. കോളെടുത്താലും മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചാലും വന്‍തോതില്‍ പണം നഷ്ടമാകുന്നുവെന്ന് പറഞ്ഞ് വിവിധ ടെലികോം കമ്പനികളിലേക്കും പരാതികളെത്തുന്നു. സൈബര്‍ സെല്ലിലും പരാതിയെത്തുന്നുണ്ടെങ്കിലും അവര്‍ക്ക് ഒറ്റ മറുപടിയേ ഉള്ളൂ: ‘എവിടെ നിന്നാണ് കോള്‍ വന്നതെന്നു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്…കണ്ടുപിടിച്ചാല്‍ത്തന്നെ പണം തിരിച്ചുകിട്ടുകയുമില്ല’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാണ് ‘വാന്‍ഗിരി’ തട്ടിപ്പ്!

മിസ്ഡ് കോള്‍ തന്ന് തിരിച്ചുവിളിപ്പിച്ച് പണം തട്ടുന്ന ഏര്‍പ്പാട് ഇത്തരം ഫോണ്‍ തട്ടിപ്പുകളില്‍ അത്രയേറെ അധ്വാനമൊന്നും വേണ്ടാത്തതാണ്. രണ്ടായിരത്തിന്റെ തുടക്കത്തിലാണിതു ശക്തമാകുന്നത്. ജപ്പാനില്‍ നിന്നായിരുന്നു തുടക്കം. ‘വാന്‍ഗിരി(Wangiri) എന്നാണിതിനു നല്‍കിയിരിക്കുന്ന പേര്. വാന്‍ഗിരി എന്നാല്‍ one ring and cut എന്നര്‍ഥം. പേരുപോലെത്തന്നെ ഒന്നോ രണ്ടോ സെക്കന്‍ഡ് റിങ് ചെയ്ത് കോള്‍ കട്ടാക്കുന്നതാണ് ഈ രീതി. ഒരാള്‍ക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേര്‍ക്ക് ഇത്തരത്തില്‍ മിസ്ഡ് കോള്‍ പോകും. അവരില്‍ 1000 പേരെങ്കിലും തിരിച്ചുവിളിക്കുമെന്നതും ഉറപ്പ്. തിരിച്ചുവിളിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. +234, +221 എന്നെല്ലാം തുടങ്ങുന്ന നമ്പറുകള്‍ പൊതുവേ അറിയപ്പെടുന്നത് ഇന്റര്‍നാഷനല്‍ പ്രീമിയം റേറ്റ് നമ്പര്‍(IPRN) എന്നാണ്. ഇത് വിവിധ കമ്പനികള്‍ തങ്ങളുടെ ബിസിനസ് ആവശ്യത്തിനായി ഓരോ രാജ്യത്തെയും ടെലികോം സേവനദാതാക്കളില്‍ നിന്ന് വാങ്ങുന്ന നമ്പറാണ്.

സാധാരണ കോള്‍ ചെലവിനേക്കാള്‍ ‘പ്രീമിയം’ റേറ്റ് ആയിരിക്കും ഇതിന് ഈടാക്കുക. ഇതിലേക്കു വിളിക്കുന്ന കോളിനു ചെലവാകുന്ന തുകയുടെ ഒരു ഭാഗം സര്‍വീസ് പ്രൊവൈഡറിനും ശേഷിച്ചത് നമ്പര്‍ വാടകയ്‌ക്കെടുത്ത ആള്‍ക്കും ലഭ്യമാകും എന്നതാണ് ഐപിആര്‍എന്നിന്റെ പ്രത്യേകത. ചില രാജ്യങ്ങളില്‍ ഇത് ‘ഫിഫ്റ്റി-ഫിഫ്റ്റി’ എന്ന കണക്കിനാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ടെലികോം സേവനദാതാക്കള്‍ തട്ടിപ്പുകമ്പനികളുമായി ചേര്‍ന്ന് ‘വാന്‍ഗിരി’ക്ക് വലവിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തട്ടിപ്പുമായി ഫോണിലേക്ക് വരുന്ന നമ്പറുകള്‍ പരിശോധിച്ചാല്‍ അവയിലും ഏറെയും ആഫ്രിക്കയില്‍ നിന്നാണ്. എന്നാല്‍ ആഫ്രിക്കയെ മാത്രം കുറ്റം പറയാനാകില്ല. എവിടെ നിന്നാണ് കോള്‍ വരുന്നതെന്ന് അറിയാനാകാത്ത വിധം നമ്പര്‍ ‘മാസ്‌ക്’ ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. സൈബര്‍ സെല്ലിനും തിരിച്ചടിയാകുന്നത് ഇതാണ്. എങ്കിലും താഴെപ്പറയുന്ന കോഡുകളോടെ ആരംഭിക്കുന്ന നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒന്നു ശ്രദ്ധിക്കാം. ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നത് ഈ നമ്പറുകള്‍ വഴിയാണ്- +372എസ്‌തോണിയ, +92 (പാകിസ്ഥാന്‍), +7 (റഷ്യ), +221(സെനഗല്‍), +222(മൗറിട്ടാനിയ), +223(മാലി), +224 (ഗ്വിനിയ), +226 (ബര്‍ക്കിന ഫാസോ), +227(നീഷെര്‍), +228(ടോഗോ), +229 (ബെനിന്‍), +257(ബുറുണ്ടി), +265(മലാവി), +234(നൈജീരിയ), +216(ടുണീഷ്യ), +375(ബെലാറസ്)

 

മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുമ്പോള്‍ എത്രനേരം സംസാരിക്കുന്നു എന്നതിനനുസരിച്ച് കാശിങ്ങനെ പോയിക്കൊണ്ടേയിരിക്കും. സംസാരം നീട്ടാനുമുണ്ട് ചില ട്രിക്കുകള്‍. ഫോണ്‍ കണക്ട് ചെയ്യുകയാണെന്നു കാണിച്ച് #90, *3 എന്നിങ്ങനെ പലവിധ നമ്പറുകളില്‍ അമര്‍ത്താന്‍ ആവശ്യപ്പെടും, അല്ലെങ്കില്‍ വെറുതെ കണക്ടിങ് ടോണ്‍ കേള്‍പ്പിച്ചു കൊണ്ടേയിരിക്കും. ഒടുവില്‍ മടുത്ത് ഫോണ്‍ വയ്ക്കുമ്പോഴേക്കും പണം നഷ്ടമായിട്ടുണ്ടാകും. ചിലര്‍ ഫോണെടുത്ത് സംസാരിക്കും-നിങ്ങള്‍ക്ക് ലോട്ടറിയടിച്ചു, അല്ലെങ്കില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നോ, ബാങ്കിലെ അക്കൗണ്ട് വിവരങ്ങളുടെ പ്രൈവസി സെറ്റിങ്‌സ് മാറ്റണം എന്നൊക്കെപ്പറഞ്ഞ് കോള്‍ നീട്ടും. ചിലരെങ്കിലും അറിയാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡുമൊക്കെ പറഞ്ഞുകൊടുക്കും; അതോടെ തട്ടിപ്പുകാര്‍ക്ക് ഇരട്ടി ഭാഗ്യം! പോണ്‍ വൈബ്‌സൈറ്റുകളിലേക്ക് ‘വശീകരിച്ചു’ കൊണ്ടു പോകുന്ന തന്ത്രവും ഫോണിലൂടെ പലരും പയറ്റാറുണ്ട്.

പെണ്‍ശബ്ദത്തിലായിരിക്കും ഈ തട്ടിപ്പ് നടത്തുന്നതും. എന്തൊക്കെയാണെങ്കിലും പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന ഈ തന്ത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധികമാരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്നതാണു സത്യം. പ്രീമിയം നമ്പറിലേക്കു വിളിച്ച് കാശുപോയതിന് പരാതി കൊടുത്തിട്ടും കാര്യമില്ല. അതിനാല്‍ത്തന്നെ പണം തിരിച്ചുകിട്ടാനും പോകുന്നില്ല. കേസിനു പിന്നാലെ പോകേണ്ടെന്നു കരുതി പലരും ‘പത്തോ നൂറോ രൂപയല്ലേ അത് പോകട്ടേ’യെന്നും വയ്ക്കും. പക്ഷേ ഒരൊറ്റ ദിവസം തന്നെ പതിനായിരക്കണക്കിനു പേരാണ് തട്ടിപ്പിനിരയാകുന്നത്. അവരില്‍ നിന്ന് ഒരു ഡോളര്‍ വീതം കിട്ടിയാല്‍ത്തന്നെ വന്‍ലാഭക്കച്ചവടമാകും ‘വാന്‍ഗിരി’ തട്ടിപ്പ്.

കോളെടുത്താല്‍ പോലും കുടുങ്ങും

കോട്ടയം കുറവിലങ്ങാടു നിന്ന് സൈബര്‍ സെല്ലിലേക്ക് ഒരു പരാതി വന്നത് തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുത്തയുടനെ അക്കൗണ്ടില്‍ നിന്ന് കാശ് നഷ്ടപ്പെട്ടു എന്നാണ്. പലര്‍ക്കും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാത നമ്പറുകളിലേക്ക് കോള്‍ ചെയ്തതിന്റെയും മെസേജയച്ചതിന്റെയുമെല്ലാം പേരിലുള്ള ബില്ലുകളും വരാറുണ്ട്. ഇതുപക്ഷേ വിശദമായ ബില്ല് ലഭിച്ചാല്‍ മാത്രമേ തിരിച്ചറിയാനും സാധിക്കൂ. അജ്ഞാത നമ്പറുകളാകട്ടെ ‘പ്രീമിയം’ റേറ്റഡ് നമ്പറുകളായിരിക്കും. ഇതെങ്ങനെയെന്ന് കുറേക്കാലത്തേക്ക് ആര്‍ക്കും പിടികിട്ടിയിരുന്നില്ല.

ഏതാനും വര്‍ഷം മുന്‍പ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ ഇതു സംബന്ധിച്ച ഗൈഡ്ലൈന്‍ പുറത്തുവിട്ടിരുന്നു. ‘സിം ക്ലോണിങ്’ വഴിയുള്ള തട്ടിപ്പാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ എടുത്ത് കുറച്ചു നേരം സംസാരിച്ചാല്‍ മതി സിമ്മിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും. മൊബൈല്‍ കമ്പനിയില്‍ നിന്നാണെന്ന വ്യാജേന ഉപയോക്താവിനെക്കൊണ്ട് #90, *39 തുടങ്ങിയ നമ്പറുകളില്‍ ക്ലിക്ക് ചെയ്യിപ്പിച്ച് തങ്ങള്‍ക്ക് ആവശ്യമുള്ള നേരം ലൈനില്‍ നിര്‍ത്തുകയും ചെയ്യും. ഈ സമയം കൊണ്ട് സിം വിവരങ്ങളെല്ലാം ചോര്‍ത്താം.

എന്നിട്ട് നമ്മുടെ സിമ്മിന്റെ അതേ വിവരങ്ങളുമായി മറ്റൊരു ‘ക്ലോണ്‍’ പതിപ്പ് തയാറാക്കും. രണ്ട് സിമ്മും ഒരേപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ ബില്ല് വരുമ്പോള്‍ അത് നമുക്കായിരിക്കുമെന്നു മാത്രം. എപ്പോഴൊക്കെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നോ അപ്പോഴെല്ലാം ആ തുകയെല്ലാം നഷ്ടപ്പെട്ട് എല്ലായ്‌പ്പോഴും ‘നെഗറ്റീവ്’ ബാലന്‍സില്‍ തുടരേണ്ടി വരുന്നവരും ഉണ്ട്. സിം ഉപേക്ഷിക്കുകയല്ലാതെ അവര്‍ക്കു മുന്നില്‍ വേറെ വഴിയുമില്ല. അപ്പോഴും പണം അടച്ചുതീര്‍ക്കേണ്ട ബാധ്യത ബാക്കി.

തട്ടിപ്പില്‍ പെടാതെ എങ്ങനെ രക്ഷപ്പെടാം

  • ‘പ്ലസ്’ ചേര്‍ത്ത് അറിയാത്ത നമ്പറില്‍ നിന്നാണ് കോള്‍ വരുന്നതെങ്കില്‍ തിരിച്ച് വിളിക്കാതിരിക്കുക. മിസ്ഡ് കോളുകളാണെങ്കില്‍ തിരിച്ചുവിളിക്കുകയേ അരുത്. നിങ്ങള്‍ തൊഴില്‍ തേടുന്ന വിദേശ രാജ്യത്തെ ഒരു കമ്പനിയും മിസ്ഡ് കോള്‍ നല്‍കി നിങ്ങളെ ജോലിവിവരം അറിയിക്കില്ല.
  • കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കുക. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ സംശയിക്കാവുന്നതാണ്.
  • ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഇത്തരം ‘സ്പാം’ കോളുകള്‍ ഐഡന്റിഫൈ ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും.
  • തുടര്‍ച്ചയായി’പ്ലസ്’ ചേര്‍ത്ത കോളുകള്‍ വരികയാണെങ്കില്‍ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകള്‍ കൈമാറുക.
  • തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാല്‍ ആ നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്ത് മുന്‍കരുതലെടുക്കുക. അവ ബ്ലോക്ക് ചെയ്യാനും കോള്‍ സെറ്റിങ്‌സില്‍ ഓപ്ഷനുണ്ട്.
  • നമ്പര്‍ സേവ് ചെയ്ത് വാട്ട്‌സാപ് വഴി പ്രൊഫൈല്‍ പരിശോധിച്ചും ചില തട്ടിപ്പുകള്‍ മനസിലാക്കാം.
Top