
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക.
ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
ഒറ്റ വോട്ടർ പട്ടികയ്ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്എ അനുഛേദങ്ങൾ ഭേഭഗതി ചെയ്യും. പൊതു വോട്ടർ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് നീക്കം. നടപടികൾ എകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചകൾ ആരംഭിച്ചുവെന്നും വിവരമുണ്ട്.