സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ഞൂറ് ആയിരം രൂപയുടെ നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം പുറത്തു വന്നതോടെ സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ കുടുങ്ങി. അഞ്ഞൂറു കോടി രൂപയുടെ കള്ളപ്പണമാണ് സംസ്ഥാനത്തെ നൂറിലേറെ സ്വാശ്രയ കോളജുകളുടെ ലോക്കറിൽ ഭദ്രമായിരിക്കുന്നതെന്നാണ് ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ പണം വെളുപ്പിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതെയായിരിക്കുകയാണ് ഈ കോളജുകൾക്ക്.
ഫീസ് ഇനത്തിലും, തലവരി ഇനത്തിലും സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ കോടികളാണ് നിക്ഷേപമായി വാങ്ങിക്കൂട്ടിയിരിക്കുന്നത്. എൻആർഐ സീറ്റിനത്തിൽ മാത്രം ഒരു വിദ്യാർത്ഥിയിൽ നിന്നും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ കോളജുകൾ വാങ്ങിയിട്ടുണ്ട്. ഒരു കോളജിൽ ഒറു ബാച്ചിൽ 30 മുതൽ 45 സീറ്റുവരെയാണ് ഇള്ളതിൽ. ഇതിൽ പത്തു മുതൽ പതിനഞ്ച് സീറ്റുകൾ വരെ എൻആർഐ സീറ്റായാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓരോ സ്വാശ്രയ കോളജിലും അൻപതു മുതൽ 75 ലക്ഷം രൂപ വരെ കള്ളപ്പണനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ തയ്യാറാകാതെ കോളജുകളിൽ തന്നെ ലോക്കർ സ്ഥാപിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, കേന്ദ്ര സർക്കാർ അഞ്ഞൂറ് ആയിരം നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഈ സ്വാശ്രയ കോളജുകളാണ്. സംസ്ഥാനത്തെ വിവിധ മതസംഘടനകളുടെയും സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വാശ്രയ കോളജുകൾ പ്രവർത്തിക്കുന്നത്. നിലവിൽ ഈ കോളജുകളിലെല്ലാം വരുമാനം കുറച്ചു കാട്ടിയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച നയത്തോടെ ഈ കോളജുകളിൽ സൂക്ഷിച്ചിരിക്കുന്ന കോടികൾ വെള്ളത്തിലാവും.