തമ്പാനൂരിൽ സുരക്ഷാ ജീവനക്കാരന്റെ അഴിഞ്ഞാട്ടം. നീണ്ട ചൂരലുമായി എത്തിയ ഉദ്യോഗസ്ഥനും ശിങ്കിടിയും സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്നവരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരന്നു. സംഭവം ചോദ്യം ചെയ്തവരെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു. വൃദ്ധരെയടക്കം ഇയാൾ മർദിച്ചു. ഉത്തരേന്ത്യയിലെ ചില സംഭവങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി എന്നാണ് സംഭവം കണ്ടു നിന്നവർ പറഞ്ഞത്. ഇയാൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ നടപടി എടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥനും ശിങ്കിടിയും അഴിഞ്ഞാടിയത്. സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്നവരെ പ്രകോപനം ഒന്നുമില്ലാതെ ഉദ്യോഗസ്ഥൻ ചൂരൽ കൊണ്ട് മർദിക്കുകയായിരുന്നു. സ്റ്റാൻഡിലെ സുരക്ഷാ ജീവനക്കാരനായ വിജയകുമാറാണ് അഴിഞ്ഞാടിയത്.
പ്രായമായവരെപ്പോലും ഇയാൾ വെറുതെ വിട്ടില്ല. ഉത്തരേന്ത്യയിലൊക്കെ കണ്ടുവരുന്ന സംഭവങ്ങൾക്ക് സമാനമായ ആക്രമണമാണ് നടന്നതെന്നാണ് കണ്ടു നിന്നവരും പറഞ്ഞത്. അവസാന ബസും പോയ ശേഷം സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്നവരായിരുന്നു മർദനത്തിന് ഇരയായത്. ഉദ്യോഗസ്ഥന്റെ ആക്രമണം ചോദ്യം ചെയ്ത യുവാവിനെ ഇയാൾ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. യുവാവിൻറെ മുഖത്തടക്കം ഇയാള്‍ ചൂരൽകൊണ്ടടിച്ചു. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരും ചില യാത്രക്കാരും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. അതേസമയം സംഭവത്തെ കുറിച്ച് അറിഞ്ഞെത്തിയ തമ്പാനൂർ പോലീസ് യാത്രക്കാരെയടക്കം പിടിച്ചു കൊണ്ട് പോയി. ഉദ്യോഗസ്ഥനുമായി കൈയ്യാങ്കളി നടത്തിയതിനാണ് ഇവരെ പിടിച്ചുകൊണ്ട് പോയത്.
വിജയകുമാറും സംഘവും മദ്യപിച്ചിരുന്നതായാണ് ആരോപണം. സംഭവം വിവാദമായതോടെ വിജയകുമാറിനെയും സംഘത്തെയും തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടത്തു. എന്നാല്‍ യാത്രക്കാർ തന്നെ തല്ലിയെന്നാണ് വിജയകുമാർ പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് ഇയാളുടെ പക്ഷം പിടിച്ചതായി യാത്രക്കാർ പറയുന്നു. യാത്രക്കാരെ ആരെയും വിജയകുമാർ മർദിച്ചിട്ടില്ലെന്നാണ് തമ്പാനൂർ എസ്ഐ പറയുന്നത്. സ്ഥിരം പ്രശ്നക്കാരെയാണ് ഇയാൾ ചൂരൽ കൊണ്ട് അടിച്ചതെന്നാണ് എസ്ഐ പറയുന്നത്. വിജയകുമാറിനെ മർദിച്ചതായാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കി.
രാത്രിയിൽ ബസ് കാത്തിരിക്കുന്നവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്തരം പെരുമാറ്റം സ്ഥിരമാണെന്നാണ് ആരോപണം.തമിഴ്നാട്ടിലേക്കുളള ബസ് കാത്തിരിക്കുന്നവരാണ് കൂടുതലും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തെന്നാണ് കെഎസ്ആര്‍സി അറിയിക്കുന്നത്. വിമുക്ത ഭടന്മാർക്ക് ജോലി നൽകുന്ന കെസ്കോൺ വഴിയാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്.