കോട്ടയം: കാടിനെ അടുത്തറിഞ്ഞ ക്യാമറകൾ നാളെ കഥ പറഞ്ഞു തുടങ്ങും. ആറു ഫോട്ടോ ഗ്രാഫർമാരുടെ പ്രദർശനമാണ് കോട്ടയത്ത് ആരംഭിക്കുന്നത് പൊലീസുകാരന്റെ ക്യാമറ മുതൽ പത്രപ്രവർത്തകന്റെ ക്യാമറ വരെ കണ്ട കാടിന്റെ കാഴ്ചകളാണ് നേച്ചർ വൈബ് ഗ്രൂപ്പ് ഫോട്ടോ എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ ജനുവരി 14 ന് ആരംഭിക്കുന്ന പ്രദർശനക്കാഴ്ചകൾ 18 ന് സമാപിക്കും. അഞ്ചു ദിവസം കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗ്യാലറി കാടിന്റെയും പ്രകൃതിയുടെയും നേർക്കാഴ്ചകളുടെ കണ്ണുകളായി മാറും.
14 ന് രാവിലെ പത്തിനു കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ മന്ത്രി വി.എൻ വാസവൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ അർപ്പിക്കും. ഈ ഫോട്ടോഗ്രാഫർമാർ തങ്ങളുടെ കരിയറിൽ പകർത്തിയ ഏറ്റവും മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴര വരെ ചിത്രപ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.
ഫോട്ടോഗ്രാഫി രംഗത്ത് കാൽനൂറ്റാണ്ടിന്റെ പ്രവർത്തി പരിചയമുള്ള കൊല്ലാട് സ്വദേശിയും പ്രഫഷണൽ ഫോട്ടോഗ്രാഫറുമായ സിബി കെ.തമ്പിയുടെയും, ഒരു പതിറ്റാണ്ടിന്റെ പ്രവർത്തി പരിചയവുമായി കാടിനെ തൊട്ടറിഞ്ഞ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ഫോട്ടോഗ്രാഫറുമായ ഷാ സിറാജിന്റെയും, കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും രണ്ടു പതിറ്റാണ്ടായി കാടിന്റെ കാഴ്ചകൾ ക്യാമറയിലാക്കിയ പരിചയസമ്പത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ അശോകൻ രചനയുടെയും, ക്യാമറകൾ കൈകളിലെടുത്ത് ഒരു പതിറ്റാണ്ടോളമായി കാടും കാട്ടുമൃഗങ്ങളെയും അടുത്ത് കണ്ട കേരള പൊലീസ് ഫോട്ടോഗ്രാഫർ കെ.എസ് രവീഷിന്റെയും, കാസർകോട് കാമ്പല്ലൂർ സ്വദേശിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ ജിമ്മി കാമ്പല്ലൂരിന്റെയും, ഒന്നര പതിറ്റാണ്ടിലേറെ പത്രമാധ്യമ രംഗത്തെ നിറസാന്നിധ്യമായ കാടിന്റെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയ അനുഭവ പരിചയമുള്ള മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദിന്റെയും ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.