സ്വന്തം ലേഖകൻ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന വാർത്ത മുക്കുമെന്നു പരിഹസിച്ചവർക്കു മുന്നിൽ മാതൃഭൂമി ന്യൂസിന്റെ കിടിലൻ ചർച്ച. ഇന്ന് വൈകിട്ട് എട്ടരയ്ക്കു ആരംഭിച്ച ചർച്ച ഒരു മണിക്കൂർ നയിച്ചത് വേണു ബാലകൃഷ്ണൻ തന്നെയായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തെ മറ്റൊരു നാഴികക്കല്ലായി മാതൃഭൂമി മുൻകൈ എടുത്ത് നടത്തിയ ചർച്ച.
കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസിനെയാണ് കഴിഞ്ഞ ദിവസം സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുമെന്നാണ് ചാനൽ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. എന്നാൽ, സംഭവത്തോടെ അമലിനെ ചാനലിൽ നിന്ന് പുറത്താക്കിയതായാണ് സൂചന.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി അമൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ആണ് യുവതി പരാതി നൽകിയത്. ഈ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി. പെൺകുട്ടിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും ചിലർ ശ്രമിച്ചു. എന്നാൽ അതിന് യുവതി തയ്യാറാകാതിരുന്നതോടെ അമൽ കുടുങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മാതൃഭൂമി ന്യൂസിനെയും വേണുബാലകൃഷ്ണനെയും ട്രോളി ട്രോൾ മഴയായിരുന്നു. മാതൃഭൂമിയും മാധ്യമങ്ങളും വിഷയം ചർച്ച ചെയ്യുമോ എന്നായിരുന്നു ട്രോളൻമാർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ, വൈകുന്നേരത്തോടെ എല്ലാവരെയും ഞെട്ടിച്ച് മാതൃഭൂമി ന്യൂസ് ചാനൽ ചർച്ചയ്ക്കായി വിഷയം എടുക്കുകയായിരുന്നു. മാതൃഭൂമി ന്യൂസിന്റെ എച്ച് ആർ മാനേജർ അടക്കം എല്ലാവരെയും ചർച്ചയ്ക്കായി ചാനൽ രംഗത്തിറക്കുകയും ചെയ്തു.