നടിയെ ആക്രമിച്ചതിനുശേഷം പള്‍സര്‍ സുനിയും സംഘവും പെട്ടിഓട്ടോയില്‍ എത്തിയ എറണാകുളത്തെ പൊന്നുരുന്നിക്കു സമീപമുള്ള വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. സുനിയുടെ സുഹൃത്തായ പ്രിയേഷിന്റെ വീടാണിത്. സംഭവം നടന്ന ഫെബ്രുവരി 17നു രാത്രി 11.30 ഓടെയാണ് സുനിയും സംഘവും ഒരു പെട്ടി ഓട്ടോയില്‍ ഈ വീട്ടില്‍ എത്തുന്നത്. സുനി വീടിന്റെ മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പക്ഷേ അന്നു സുഹൃത്തിനെ കാണാന്‍ സാധിച്ചില്ലെന്നു സുനി പൊലീസിനു മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നു പ്രിയേഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണു ലഭിച്ചത്. സുനിയെ പത്തു വര്‍ഷമായി അറിയാമെന്നു പറഞ്ഞ പ്രിയേഷ്, പക്ഷേ സുനി ഒരു ക്രിമിനലാണെന്ന് അറിയില്ലെന്നാണു പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു മോഷണക്കേസ് ഉള്ളതായി അറിയാമെന്നു പറഞ്ഞു. മൊഴിയിലെ ഇത്തരം വൈരുദ്ധ്യത്തെത്തുടര്‍ന്നാണ് പ്രിയേഷിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്
വീടിന്റെ വാതിലിനു സമീപത്തുനിന്ന് ഒരു സ്മാര്‍ട്ട് ഫോണ്‍ കവറും വീടിനുള്ളില്‍നിന്ന് രണ്ടു മെമ്മറി കാര്‍ഡുകളും ഒരു പെന്‍ഡ്രൈവും പൊലീസ് കണ്ടെത്തി. രണ്ടു സിഐമാര്‍ ഉള്‍പ്പെടെ ഏഴു പൊലീസുകാരുടെ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം കേസിന്റെ അന്വേഷണം സംബന്ധിച്ചോ തെളിവായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചോ വെളിപ്പെടുത്താന്‍ അന്വേഷണ സംഘത്തിനു പരിമിതികളുണ്ടെന്ന് എഡിജിപി സന്ധ്യ. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ മാധ്യമങ്ങളോടു പറയാന്‍ കഴിയില്ലെന്നും എഡിജിപി പറഞ്ഞു. സാധാരണക്കാരനായ ഒരാള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ വളരെ നിര്‍ണായകമായ ഒരു വിവരം പൊലീസിനു കൈമാറിയത് അന്വേഷണത്തെ സഹായിച്ചതായും എഡിജിപി പറഞ്ഞു. ആ വ്യക്തി നല്‍കിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും ചേര്‍ത്തുവച്ച് പൊലീസിന് അന്വേഷണം ശരിയായി നടത്താന്‍ കഴിഞ്ഞു. താന്‍ കേട്ട സംഭാഷണം അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നെന്നും എഡിജിപി പറഞ്ഞു.