കൊല്ലം: പ്രമുഖ ബിസിനസ്സുകാരന്‍ രവി പിള്ളയുടെ മകള്‍ ഡോ.ആരതിയുടെയും ആദിത്യയുടെയും കോടികള്‍ ധൂര്‍ത്തടിച്ച ആഡംബര കല്ല്യാണ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുത്തെന്ന വാര്‍ത്ത തെറ്റ്.മുത്തശ്ശി പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് പിണറായി കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തെന്ന തെറ്റായ വാര്‍ത്ത നല്‍കിയത്. കല്ല്യാണ നടത്തിപ്പുകാര്‍ നല്‍കിയ വിവരം കൃത്യമായി പരിശോധിക്കാതെ അപ്പാടെ അടിച്ചുവിടുകയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സദസിനുമിടയില്‍ ഏറെ ചര്‍ച്ച നടന്നതും വി.എസും പിണറായിയയും ചടങ്ങില്‍ പങ്കെടുക്കാത്തത് സംബന്ധിച്ചായിരുന്നു. കൊല്ലം ജില്ലയില്‍ നിന്നുമുള്ള കുണ്ടറ എംഎല്‍എ കൂടിയായ എം.എ ബേബിയുടെ അസാന്നിധ്യവും ഏറെ ശ്രദ്ധേയമായി.ക്യാമറകള്‍ മിഴിതുറന്നിരുന്ന കൊട്ടാര വിവാഹച്ചടങ്ങില്‍ പിണറായി എത്തിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകര്‍ക്കെല്ലാം മനസിലായിട്ടും പലരും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഒറ്റ ദിവസത്തെ ചടങ്ങിനായി 30 കോടിയോളം മുടക്കി കൊട്ടാരം പടുത്തുയര്‍ത്തിയതിനാല്‍ മാത്രമാണ് പിണറായി ചടങ്ങിനെത്താതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.കല്ല്യാണം പോലുള്ള മംഗളകരമായ ചടങ്ങിന് ആര് വിളിച്ചാലും അതിനോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കേണ്ടതുള്ളതുകൊണ്ട് രവി പിള്ളയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്ന വി.എസും പിണറായിയും എം.എ ബേബിയും പക്ഷെ മംഗളാശംസകള്‍ നേര്‍ന്നിരുന്നു.
വിവാഹാഘോഷത്തിന്റെ ഭാഗമായി രവിപിള്ള ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കാരുണ്യരവം പരിപാടി ബഹിഷ്‌കരിച്ച വി.എസ് പദ്ധതിക്ക് ആശംസ മാത്രമാണ് നേര്‍ന്നത്.പണക്കൊഴുപ്പിന്റെ ‘കൊട്ടാരത്തിലേക്ക്’ പോകാതിരുന്ന പിണറായി തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ രവിപിള്ളയുടെ വീട്ടിലെത്തി വിവാഹാശംസ നേരുകമാത്രമാണ് ചെയ്തതെന്നാണ് എ.കെ.ജി സെന്ററില്‍ നിന്നും ലഭിക്കുന്ന വിവരം. അതും ചില കേന്ദ്രങ്ങളുടെ ‘നിര്‍ബന്ധത്തിന് ‘ വഴങ്ങി മാത്രമെന്നാണ് ലഭിക്കുന്ന വിവരം.
ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങളും മുഖ്യമന്ത്രിയും മന്ത്രിപ്പടയും സംസ്ഥാന രാഷ്ട്രീയ നേതൃത്വമൊന്നാകെ തന്നെയും ഒഴുകിയ കൊട്ടാരത്തിലേക്ക് വി.എസും പിണറായയും ബേബിയും എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ആയതുകൊണ്ടാണ് പണക്കൊഴുപ്പിന്റെ മേള ഇവര്‍ ബഹിഷ്‌കരിച്ചതെന്നാണ് പൊതുവികാരം.