
ന്യൂദല്‍ഹി: റോബർട്ട് വദ്രയുമായി അടുപത്ത ബന്ധമുള്ള മലയാളി വ്യവസായിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളി വ്യവസായി സിസി തമ്പിയാണ് അറസ്റ്റിലായത്.. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് തമ്പിയെ അറസ്റ്റ് ചെയ്തത്. റോബര്‍ട്ട് വാദ്ര നടത്തിയിട്ടുള്ള ഭൂമിയിടപാടുകള്‍ തമ്പിയുടെ സ്ഥാപനമായ ഹോളിഡെ ഗ്രൂപ്പ് വഴിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.
റോബര്‍ട്ട് വാദ്രക്കെതിരായ കള്ളപ്പണ കേസിലും ഭൂമി ഇടപാട് കേസിലും സി.സി തമ്പിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയുടെ പി.എ ആണ് തനിക്ക് റോബര്‍ട്ട് വാദ്രയെ പരിചയപ്പെടുത്തിയതെന്ന് തമ്പി മൊഴി നല്‍കിയിരുന്നു. ദുബായിയിലും കേരളത്തിലും അടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ സി.സി തമ്പിക്കുണ്ട്. ഹോളിെഡ സിറ്റി സെന്റര്‍, ഹോളിഡെ പ്രോപര്‍ട്ടീസ്, ഹോളിഡെ ബേക്കല്‍ റിസോര്‍ട്ട്‌സ് എന്നിവ ഹോളിഡെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ്.
അനധികൃത പണം ഉപയോഗിച്ച് ലണ്ടനില്‍ 26 കോടിയുടെ ഫ്‌ളാറ്റും ദുബൈയില്‍ 14 കോടിയുടെ വില്ലയും ഗുരുഗ്രാം അടക്കമുള്ള സ്ഥലങ്ങളില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് റോബര്‍ട്ട് വാദ്രക്കെതിരായ കേസ്. അതേസമയം, വിമാനയാത്രക്കിടെയാണ് സി.സി. തമ്പിെയ പരിചയപ്പെട്ടതെന്ന് വാദ്രയുടെ ന്യായീകരണം. ഇരുവരുടെയും മൊഴികളില്‍ വ്യത്യാസം വന്ന സാഹചര്യത്തിലാണ് ഇ.ഡി നോട്ടീസ് പുറപ്പെടുവിച്ചത്.