കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്സില്‍ ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും രൂപത മാപ്പുപറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്ന് ഇടവകയ്ക്ക് അയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ച് കൊണ്ടുള്ള കത്തിലാണ് മാപ്പപേക്ഷയും ഉള്ളത്. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകില്ലെന്നും കൊട്ടിയൂര്‍.
എന്നാല്‍ സഭ വികാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. സഭയുടെ തന്നെ സണ്‍ഡെ ശാലോം പ്രതിയായ റോബിനെ ന്യായീകരിച്ചും പെണ്‍കുട്ടിയെ എതിര്‍ത്തും രംഗത്ത് വന്നിരുന്നു. തെറ്റ് പെണ്‍കുട്ടിയുടേത് കൂടിയാണെന്ന വാദമുയര്‍ത്തിയ ലേഖനം പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു.
‘ഇരയാക്കപ്പെട്ട പ്രയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’.-കത്തില്‍ ബിഷപ്പ് വ്യക്തമാക്കി.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48)യാണ് അറസ്റ്റിലായത്. വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.