
മോസ്‌കോ:ഒടുവിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും അമേരിക്കൻ പ്രസിഡണ്ട് ട്രംപിന് മുന്നിൽ വഴങ്ങി ! യുക്രെയ്‌നില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് റഷ്യ ഒരുങ്ങുന്നത്.
ഈ ആഴ്ച യുക്രെയ്ന്‍ പിന്തുണച്ച അമേരിക്കയുടെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നുവെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു.എന്നാല്‍ ഒരു കരാറിലും ഒപ്പിടാന്‍ പുടിന്‍ തയ്യാറായിട്ടില്ല. ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്നതിന് ആവശ്യമായ കൂടുതല്‍ ചര്‍ച്ചകള്‍ കരാറിന് മേല്‍ ആവശ്യമുണ്ടെന്ന് പുടിന്‍ വാദിച്ചു.
വെടിനിര്‍ത്തലെന്ന ആശയം ശരിയാണ്. ഞങ്ങള്‍ അത് പിന്തുണക്കുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും അതിലുണ്ട്. ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികളോടും സഹപ്രവര്‍ത്തകരോടും സംസാരിക്കണമെന്ന് എനിക്ക് തോന്നുന്നു. പ്രസിഡന്റ് ട്രംപിനെയും വിളിച്ച് ഒരുമിച്ച് ചര്‍ച്ച ചെയ്യണം.
എന്നാല്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കുകയെന്ന ആശയത്തെ ഞങ്ങള്‍ പിന്തുണക്കുന്നു’, പുടിനെ ഉദ്ധരിച്ച് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിന്റെ മൂലകാരണം ഇല്ലാതാക്കുന്ന തരത്തിലുള്ള കരാര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു