പറവൂര്‍:കാമുകനെ സ്വന്തമാക്കാൻ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ ആരെയെങ്കിലും കൊലപ്പെടുത്തിയാല്‍ കാമുകന് ഓട്ടോറിക്ഷയും ഒപ്പം കാര്യസ്ഥ സ്ഥാനവും വാഗ്ദാനം ചെയ്തു .തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴികൽ ഞെട്ടിക്കുന്നതാണ് . തോലനൂര്‍ കുന്നില്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ ഷീജയുടെ സുഹൃത്തായഎറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന്‍ ഇന്നലെ പിടിയിലായിരുന്നു. ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 31ന് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പോലീസിന് നല്കിയ മൊഴിയില്‍ പ്രതി ഷീജയുടെ ക്രൂരതയുടെ മുഖവും വിവരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ ആരെയെങ്കിലും ഒരാളെ വകവരുത്തിയാല്‍ രണ്ടുമാസത്തിനകം തനിക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്ന് ഷീജ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സദാനന്ദന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മിലിട്ടറിയില്‍നിന്നു വരുമെന്നും തുടര്‍ന്ന് വിദേശത്തേക്ക് പോവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ ആറേക്കറോളം വരുന്ന തോട്ടത്തിന്‍റെ കാര്യസ്ഥനായി സദാനന്ദനെ നിയമിക്കാമെന്നും വാഗ്ദാനം ചെയ്‌തെന്നും പറയുന്നു.
19 വര്‍ഷംമുമ്പാണ് ഷീജയുടെ വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട സ്വാമിനാഥനും പ്രേമകുമാരിയും അന്നുമുതല്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഷീജ ഇയാളോട് പറഞ്ഞിട്ടുള്ളതത്രെ. ഇതിന്റെ പ്രതികാരമായാണ് ഒരാളെ വകവരുത്തണമെന്നും പറഞ്ഞത്. കൂടാതെ ഷീജയേയും സദാനന്ദനേയും സ്വാമിനാഥന്‍ പലതവണ വീട്ടില്‍വച്ച് കണ്ടിട്ടുമുണ്ട്. ഒരാളെ വകവരുത്തുന്നതിലൂടെ വീട്ടിലെ ചുമതല തനിക്ക് വന്നുചേരുകയും സദാനന്ദനെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്താമെന്നുമുള്ള കണക്കുകൂട്ടലാണ് ഷീജക്കുണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരായ ആലത്തൂര്‍ ഡിവൈഎസ്പി ശശികുമാര്‍, കുഴല്‍മന്ദം സിദ്ധിഖ് എന്നിവര്‍ പറഞ്ഞു. പ്രതിയെ ഇന്നുരാവിലെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം അണപൊട്ടി. പലരും കൈയേറ്റത്തിനും മുതിര്‍ന്നു. ശക്തമായ പോലീസ് സുരക്ഷയൊരുക്കിയാണ് പ്രതിയെ വീട്ടിലെത്തിച്ചത്. അപ്പോഴും നാട്ടുകാര്‍ ചീത്തവിളിക്കുകയും കൂക്കുവിളിയും തുടര്‍ന്നുവന്നു.
പ്രതിയെ ഇന്ന് തോലന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. അതേസമയം കൊലപാ തകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മരുമകള്‍ ഷീജയെ ഇന്നു വൈകുന്നേരത്തോടെ അറസ്റ്റുചെയ്‌തേക്കും. ഇവര്‍ ജില്ലാ ആശുപത്രിയില്‍ പോലീസ് നിരീക്ഷ ണത്തി ലാണുള്ളത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൊലപാതകം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പോലീസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. വീടിനകത്തെ ഹാളില്‍ സ്വാമിനാഥന്‍ കുത്തേറ്റ നിലയിലും സമീപത്തെ മുറിയില്‍ പ്രേമകുമാരി തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഷീജയെ വീടിന്‍റെ പിന്‍ഭാഗത്ത് കൈയുംകാലും കൂട്ടികെട്ടിയ നിലയിലുമായിരുന്നു. പിന്നീട് നടന്ന തന്ത്രപരമായ പോലീസ് നീക്കത്തിലാണ് സദാനന്ദന്‍ പിടിയിലായത്.
ഇരുവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്‍ തമ്മിലുള്ള ബന്ധവും മനസിലായത്. തേനൂരില്‍ ഷീജയുടെ തറവാട്ടുവീടിനടുത്താണ് സദാനന്ദന്‍ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ആറുമാസം മുന്പ് ഇവര്‍ തമ്മില്‍ പരിചയ ത്തിലായത്. സംഭവദിവസം സദാനന്ദന് വീടിനകത്തേക്കു കയറാന്‍ വാതില്‍ തുറന്നുകൊടുത്തതും ഇവരാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം എന്താണ് കൊല പാതകത്തിന് പ്രേരിപ്പിച്ച ഘടകമെന്ന്അറിയില്ല.ഇരുവരേയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ പോലീസിന് ഇതിലേക്കെത്താനാവൂ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സദാനന്ദന്‍.