
സ്വന്തം ലേഖകൻ
പാലക്കാട്: ഭർതൃവീട്ടിൽ നിന്നും കടുത്ത ജാതിവിവേചനമെന്ന ആരോപണവുമായി ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ 3 മാസം പ്രായമുള്ള പെൺകുഞ്ഞുമായി ഒരാഴ്ചയായി വീടിന്റെ സിറ്റൗട്ടിൽ കഴിയുന്ന യുവതി. ഭർത്താവ് വീട്ടിൽ കയറ്റാത്തതിനാൽ പത്തനംതിട്ട സ്വദേശിനിയായ ശ്രുതി(24)യാണ് തന്റെ കുഞ്ഞുമായി ദിവസങ്ങളായി വീടിന്റെ സിറ്റൗട്ടിൽ കഴിയുന്നത്.
ഭർതൃവീട്ടിൽ നിന്നും ഗാർഹിക പീഡനത്തിനൊപ്പം ജാതി വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി പറയുന്നു. രണ്ട് സമുദായക്കാരായതിനാൽ എനിക്ക് പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയിരുന്നതെന്നും തന്റെ അച്ഛനും അമ്മയും വരുന്ന സമയത്തും ഇതേ രീതിയിലാണ് ഭർതൃ വീട്ടുകാരുടെ പെരുമാറ്റമെന്നും ശ്രുതി പറയുന്നു.
വീടിനുള്ളിൽ എന്നെ കയറ്റാതിരിക്കാൻ എന്റെ ഭാഗത്ത് എന്താണ് തെറ്റെന്ന് അവർ പറയുന്നില്ല. എനിക്ക് ഇവിടെ താമസിക്കണം. എന്റെ കുട്ടിയുടെ അച്ഛനാണത്. ഞാൻ ഇവിടെ വരുമ്പോൾ അവര് മുങ്ങുമെനന്ും ശ്രുതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈയിലാണ് കല്ല്യാണം കഴിഞ്ഞത്. അന്നൊക്കെ നല്ല സ്‌നേഹത്തിൽ ആയിരുന്നു. കല്ല്യാണം കഴിഞ്ഞപ്പോൾ പാല് കൊടുക്കൽ ചടങ്ങ് പോലും അമ്മ ഒഴിവാക്കി. അമ്മക്ക് ഭയങ്കര ജാതി വിവേചനം ഉണ്ടായിരുന്നു.
താൻ ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാനും ഭർത്താവിന്റെ അമ്മ നിർബന്ധിച്ചുവെന്നും എന്നാൽ താൻ തയ്യാറായിരുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി.ഞാനും കുഞ്ഞും എത്തുമെന്ന വിവരം അറിഞ്ഞതോടെ ഭർത്താവ് വീട് പൂട്ടി പോയെന്നാണ് ശ്രുതിയുടെ പരാതി. ശേഷമാണ് ശ്രുതി കുഞ്ഞുമൊത്ത് വീടിന്റെ സിറ്റൗട്ടിൽ താമസമാക്കിയത്.
വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇൻസ്‌പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദ്ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകുമെന്നും കോടതി ഉത്തരവു ലഭിച്ചാൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും ഭർത്താവ് മനു കൃഷ്ണൻ ആരോപിക്കുന്നത്. സംഭവത്തിൽ മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംഹിക നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.