കുവൈത്ത് യുദ്ധകാലത്ത് മലയാളികളുടെ രക്ഷകനായിരുന്ന എം മാത്യൂസ് വിടപറഞ്ഞു; മാത്യുസിന്റെ ജീവിതം എയര്‍ലിഫ്‌റ്റെന്ന ബോളിവുഡ് സിനിമയായി

കുവൈത്ത് സിറ്റി: കുവൈത്ത് യുദ്ധകാലത്ത് മലയാളികളുടെ രക്ഷകനായിരുന്ന കുവൈത്ത് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹം ഇന്ന് വൈകീട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ വച്ചാണു മരണമടഞ്ഞത്.

കുവൈറ്റ് യുദ്ധകാലത്ത് നിരവധി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ രക്ഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം പലര്‍ക്കും പ്രിയങ്കരനാണ്. കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്റ്റോബറിലാണു അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബയില്‍ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹം 1989ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടത്.

പിന്നീട് സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു.1990ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണു അദ്ദേഹം കാഴ്ച വെച്ചത്.

ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് പത്തനം തിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ് ഭാര്യ മേരി മാത്യു , മക്കള്‍ ജോയ് മാത്യു , ആനി മാത്യു , സൂസന്‍ മാത്യു.


എയര്‍ലിഫ്റ്റ് എന്ന സിനിമ സണ്ണിയുടെ ജീവിതം
ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറഞ്ഞ എയര്‍ലിഫ്റ്റ് എന്ന ഹിന്ദി സിനിമ ഇന്ത്യയില്‍ അംഗീകാരം നേടുമ്പോള്‍ അത് കുവൈത്തില്‍ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ നിന്ന മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണിക്കാണ് ഏറെ അഭിമാനം പകര്‍ന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയാണ് സിനിമയായത്. ഹിന്ദിയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ അക്ഷയ്കുമാറാണ് രഞ്ജിത് കത്യാല്‍ എന്ന പേരില്‍ ടൊയോട്ട സണ്ണിയെ അവതരിപ്പിച്ചത്.

1990 ഒക്ടോബര്‍ 31നാണ് ടൊയോട്ട സണ്ണിയുടെ ധീരകൃത്യത്തെക്കുറിച്ച് അബ്ദുര്‍റബ് എന്ന പത്രപ്രവര്‍ത്തകന്‍ ഖലീജ് ടൈംസില്‍ റിപ്പോര്‍ട്ടെഴുതിയത്. സല്യൂട്ട് ടു സണ്ണി, ദി സേവ്യര്‍ (സണ്ണി, എന്ന രക്ഷകന് അഭിവാദ്യം) എന്ന റിപ്പോര്‍ട്ടിന്റെ ഭാഗം സിനിമയില്‍ കാണിച്ചിരുന്നു. കുവൈത്തില്‍ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത്.

കോട്ടയം ഇരവിപേരൂര്‍ സ്വദേശിയായ സണ്ണി 1956ല്‍ ആണ് കുവൈത്തിലെത്തുന്നത്.ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകള്‍ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തില്‍ നാശം വിതച്ചപ്പോള്‍ ഇന്ത്യക്കാര്‍ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്യാമ്പ് ഒരുക്കുകയും 125 ബസില്‍ അമ്മാനില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് എയര്‍ ഇന്ത്യ ഇടതടവില്ലാതെ ഇന്ത്യക്കാരെ കയറ്റിക്കൊണ്ടുപോയി. ഇതിനെ ആധാരമാക്കി കുവൈത്തിലും റാസല്‍ ഖൈമയിലുമായാണ് എയര്‍ലിഫ്റ്റ് ചിത്രീകരിച്ചത്.

സദ്ദാമിന്റെ അധിനിവേശക്കാലത്ത് ഒരുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈറ്റില്‍ ഉണ്ടായിരുന്നത്. രാജ്യം മുഴുവന്‍ മുള്‍മുനയിലായ നാളുകള്‍. 59 ദിവസം കൊണ്ട് 488 ഫ്ളൈറ്റുകളിലായാണ് ഇന്ത്യ അന്ന് ഇന്ത്യക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചത്. ഇതിന് മുന്‍നിരയില്‍ നിന്നയാളായ സണ്ണിയെ ശ്ളാഘിച്ച് നിരവധി റിപ്പോര്‍ട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു.
സണ്ണിയുടെ സേവനങ്ങളുടെ പുരസ്‌കരിച്ച് മിശിഹാ മാത്യൂസ് എന്നും രക്ഷകന് സല്യൂട്ട് എന്നുമെല്ലാം അക്കാലത്ത് പത്രങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകളും വന്നു. ആ മനുഷ്യസ്നേഹിയാണ് ഇപ്പോള്‍ ഈ ലോകത്തുനിന്ന് വിടപറയുന്നത്.

Top