കളിച്ച് നടക്കേണ്ട പ്രായത്തില്‍ കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ എത്തുന്നു എന്ന വാര്‍ത്ത നമുക്ക് വിശ്വസിക്കാന്‍ ആകില്ല. എന്നാല്‍ ഇതു നടന്നത് നമ്മുടെ രാജ്യത്ത് തന്നെയാണന്ന് കൂടി അറിയുന്പോള്‍ ആശങ്ക ഏറെയാണ്.
പതിനൊന്നുകാരനെ തല്ലി കൊന്നത് സഹപാഠികള്‍. വടക്കന്‍ ദില്ലി രോഹിണിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായരുന്നു വിശാലിനെ സഹപാഠികൾ മർദ്ദിച്ചത്. എന്നാൽ അന്ന് വിശാൽ രക്ഷിതാക്കളോട് കാര്യം പറഞ്ഞില്ല. അടുത്ത ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിസാര പ്രശ്‌നത്തെ തുടര്‍ന്ന് വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയും അടികൂടുകയുമായിരുന്നുവെന്ന് വിശാലിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ചയാണ് വിശാല്‍ മരിച്ചത്.
കഠിന മർദ്ദനം തന്നെയായിരുന്നു വിശാലിന് നേരിടേണ്ടി വന്നതെന്നാണ് നിഗമനം. ദില്ലിയിലെ അംബേദ്ക്കർ ആശുപത്രിയിലായിരുന്നു വിശാൽ മരിച്ചത്.
അതേസമയം വിശാലിന്‍റെ ശരീരത്തിന് പുറത്ത് മർദ്ദനമേറ്റ പാടുകളോ മുറിവുളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആന്തരാവയവങ്ങൾക്ക് ഏറ്റ ക്ഷതമാകാം മരണകാരണം എന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വിശാലിന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്.