ക്രൈം ഡെസ്‌ക്
ബംഗളൂരു: ആദായനികുതി ഉദ്യോഗസ്ഥാന്റെ മകനായ മലയാളി എൻജിനീയറിംഗ് വിദ്യാർത്ഥി ശരത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ശരത്തിന്റെ ഉറ്റസുഹൃത്ത് വിശാൽ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസറ്റ് ചെയ്തു. ശരത്തിനെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇന്ന് രാവിലെ അഞ്ജനഹള്ളി തടാകത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ സെപതംബർ 12നാണ് വിശാലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോകുന്നത്. 50 ലക്ഷം രൂപ മോചനദ്രവ്യം നൽകി തന്നെ മോചിപ്പിക്കണമെന്ന് രണ്ട് ദിവസത്തിന് ശേഷം ശരത്ത് മാതാപിതാക്കളോട് വാട്സ്ആപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പണം തന്നില്ലെങ്കിൽ സഹോദരിയെ അപായപ്പെടുത്തുമെന്നും പൊലീസിൽ അറിയിക്കരുതെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. തുടർന്ന് ശരത്തിന്റെ മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ സമയമത്രയും ശരത്തിന്റെ മാതാപിതാക്കൾക്ക് സഹായവുമായി വിശാൽ കൂടെയുണ്ടായിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ ഫോൺ രേഖകൾ പരിശോധിച്ചപ്പോളാണ് കേസിന്റെ ചുരുളഴിഞ്ഞത്. പണത്തിന് വേണ്ടിയാണ് ശരത്തിനെ തട്ടിക്കൊണ്ട് പോയതെന്നും എന്നാൽ പൊലീസിൽ അറിയച്ചപ്പോൾ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.